കൊല്ലം: കഴിഞ്ഞ ദിവസം എക്സൈസിന്റെ പിടിയിലായ ലഹരി മാഫിയ സംഘം ഏതാനും മാസങ്ങൾ കൊണ്ട് നഗരത്തിലും പരിസരത്തുമായി വിറ്റഴിച്ചത് മൂന്നുകോടിയുടെ ലഹരി. സിന്തറ്റിക് ഡ്രഗ്സ് ഇനത്തിൽപ്പെട്ട മാരക ലഹരിമരുന്നുകൾ വിറ്റഴിച്ചിരുന്ന ഇവർ രാജ്യാന്തര ബന്ധമുള്ള മയക്കുമരുന്ന് ഇടപാട് സംഘത്തിലെ കണ്ണികളാണെന്ന് സംശയിക്കുന്നതായി എക്സൈസ് അധികൃതർ വെളിപ്പെടുത്തി. തഴുത്തല പേരയം മണിവീണ വീട്ടിൽ ഉമയനല്ലൂർ ലീന (33), കിളികൊല്ലൂർ കോതേത്ത് പ്രിയദർശിനി നഗറിൽ ആഷിയാന അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ശ്രീജിത്ത് (27), കൊല്ലം ആശ്രാമം കാവടിപ്പുറം പുത്തൻകണ്ടത്തിൽ വീട്ടിൽ ദീപു (26) എക്സൈസ് പരിശോധനയ്ക്കിടെ ഫ്ളാറ്റിൽ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ ആശ്രാമം സൂര്യമുക്ക് സ്വദേശിയായ ദീപു (28)എന്നിവരാണ് പിടിയിലായത്. പരിക്കേറ്റ ദീപുവിൽ നിന്നാണ് എം.ഡി.എം.എ പിടിച്ചത്. എം.ഡി.എം.എയും കഞ്ചാവും കൈവശംവച്ചതിന് ഇയാൾക്കെതിരെ നേരത്തെയും കേസുണ്ട്. പഴയ കേസിൽ എൻ.സി.ബിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രധാന പ്രതിയായ ചെന്നൈ സ്വദേശി ബ്ലെസെൻ ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്ത് കുറ്റപത്രംസമർപ്പിച്ചിരുന്നു.
ജാമ്യത്തിലിറങ്ങിയ ദീപു വീണ്ടും ലഹരിമരുന്ന് വ്യാപാരം ആരംഭിച്ചതോടെ എക്സൈസ് പിടിയിലാകുകയായിരുന്നു. കൊല്ലം കേന്ദ്രീകരിച്ചുള്ള സിന്തറ്റിക് ലഹരി വസ്തുക്കളുടെ കച്ചവടക്കാരിൽ പ്രധാനിയാണ് ഇയാൾ.
നഗരത്തിൽ യുവാക്കളെ ഉപയോഗിച്ച് മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവർ. കൊറ്റങ്കര തട്ടാർകോണം അൽത്താഫ് മൻസിലിൽ അബ്ദുൾ ലത്തീഫ് മകൻ അൽത്താഫിൽ നിന്നാണ് (അമൽ -26) ലഹരിവസ്തുക്കൾ ഇവർ വാങ്ങി വിറ്റഴിച്ചിരുന്നത്. എം.ഡി.എം.എയുമായി അറസ്റ്റിലായ ദീപുവിന്റെ സുഹൃത്താണ് ഇയാൾ. ദീപു ഉൾപ്പെടെ നിരവധിപേരുടെ ഫോൺകോളുകളും ബാങ്ക് അക്കൗണ്ടുകളും കൊറിയർ ഇടപാടുകളും സി.സി ടി.വി.ദൃശ്യങ്ങളും പരിശോധിച്ചാണ് അൽത്താഫിനെതിരെ തെളിവുകൾ ശേഖരിച്ചത്. മംഗലാപുരം, മുംബയ്, ചെന്നൈ എന്നിവിടങ്ങളിൽ വേരുകളുള്ള ലഹരിമരുന്ന് റാക്കറ്റിലെ ഹോൾസെയിൽ ഡീലറാണ് അൽത്താഫ് എന്ന് എക്സൈസ് അധികൃതർ പറഞ്ഞു. മയക്കുമരുന്ന് കടത്തിനും വിൽപ്പനയ്ക്കും സാമ്പത്തിക ഇടപാടുകൾക്കും യുവതികളെയും ഇവർ ഉപയോഗിച്ചിരുന്നു. കൊല്ലത്തെ ഒരു ത്രീ സ്റ്റാർ ഹോട്ടലിൽ രഹസ്യമായി നടത്തിയ ഡി.ജെ പാർട്ടിയിൽ പത്തോളം ലഹരിമരുന്ന് വിൽപ്പനക്കാരായ യുവാക്കളും രണ്ട് യുവതികളും പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കഴിഞ്ഞ ദിവസം ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ നടന്ന ആഘോഷ പരിപാടികൾ അതിരുവിട്ടതോടെയാണ് പരിസരവാസികൾ എക്സൈസിനെ അറിയിച്ചത്. തുടർന്ന് നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്.
നാലുമാസത്തിനിടെ
3 കോടിയുടെ കച്ചവടം
എക്സൈസ് സംഘം പരിശോധിച്ച ഏഴ് ബാങ്ക് അക്കൗണ്ടുകളിൽ മൂന്ന് അക്കൗണ്ടുകളിൽ മാത്രം കഴിഞ്ഞ നാലു മാസത്തിനിടെ മൂന്നുകോടിയുടെ ഇടപാട് നടന്നതായി കണ്ടെത്തിയിരുന്നു. പേരിന് പോലും ഒരു ജോലിയില്ലാത്ത ഇവരുടെ ലക്ഷങ്ങളുടെ ഇടപാട് എക്സൈസ് സംഘത്തെ ഞെട്ടിച്ചു. അമലിക്കയെന്ന അൽത്താഫാണ് തമിഴ്നാട്ടിൽനിന്ന് എം.ഡി.എം.എ എത്തിച്ചുകൊടുക്കുന്നത്. മയക്ക് മരുന്ന് കച്ചവടക്കാർ, ഇടനിലക്കാരായ യുവതികൾ എന്നിവരടങ്ങുന്ന ' അമലിക്കയും പിള്ളേരും' എന്നതുൾപ്പെടെ രണ്ട് വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനായിരുന്നു അൽത്താഫ്. മയക്കുമരുന്ന് ഉപയോഗിക്കുന്ന നിരവധി യുവതികൾ ഗ്രൂപ്പിൽ അംഗങ്ങളാണ്. ബാംഗ്ലൂർ, മുംബെയ്, ഒറീസ്സ, ചെന്നൈ എന്നിവിടങ്ങളിലെയും കേരളത്തിലെയും മയക്കുമരുന്ന് കച്ചവടക്കാരടങ്ങിയതാണ് മറ്രൊരു ഗ്രൂപ്പ്. ഇതിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ എക്സൈസും പൊലീസും പിടികൂടിയ എല്ലാ മയക്കുമരുന്ന് കേസുകളുടെയും വിവരങ്ങളുണ്ട്. കേസ് കണ്ടെടുത്ത രീതി, പ്രതികൾ തുടങ്ങിയ വിവരങ്ങൾ സംഘം ഷെയർ ചെയ്തിരുന്നു. ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെപ്പറ്റി കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ വൻ ലഹരിമരുന്ന് സംഘങ്ങളും തീവ്രവാദ ബന്ധമുള്ള വ്യക്തികളും ഗ്രൂപ്പിൽ പ്രവർത്തിയ്ക്കുന്നതായി എക്സൈസ് സംശയിക്കുന്നു. ഇതേപ്പറ്റി കൂടുതൽ അന്വേഷിക്കാൻ എൻ.ഐ.എയുടെ സേവനം തേടുന്നതിനുള്ള നിയമവശങ്ങൾ എക്സൈസ് പരിശോധിച്ചുവരികയാണ്.
ഹവാല മോഡൽ ഇടപാട്
ലഹരിവ്യാപാര രംഗത്തെ പണമിടപാടുകൾ തെളിയിക്കാനാകാത്ത വിധമാണ് ലഹരിമാഫിയ സംഘത്തിന്റെ ഓപ്പറേഷൻ.
ഹവാല ഇടപാടിലൂടെയായിരുന്നു പണം കൈമാറൽ.കൊല്ലത്തെ സുഹൃത്ത് വഴി ചെന്നൈ മലയാളിക്ക് പണം അയച്ചായിരുന്നു അൽത്താഫിന്റെ ഇടപാട്. ചെന്നൈയിലുള്ള ആൾ കൊറിയർ വഴി കൊല്ലത്തേയ്ക്ക് എം.ഡി.എം.എ അയയ്ക്കും. കൊല്ലത്തെ കൊറിയർ ഓഫീസിൽ എത്തുന്ന എം.ഡി.എം.എ ദീപുവും കൂട്ടരും നേരിട്ട് കൈപ്പറ്റി വിൽപ്പന നടത്തുന്നതായിരുന്നു രീതി.
മയക്കുമരുന്ന് കൈവശം വയ്ക്കൽ, കടത്തിക്കൊണ്ട് വരൽ, അതിന് പണം മുടക്കൽ, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇടപാടുകൾ ദുരൂഹം
കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾക്കും സംശയിക്കപ്പെടുന്നവർക്കും സ്വന്തമായി ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കിലും മയക്കുമരുന്നിന്റെ പണത്തിന്റെ ഇടപാടുകൾക്ക് മറ്ര് അക്കൗണ്ടുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. പരിചയക്കാരായ രണ്ട് യുവാക്കൾക്ക് പണം എത്തിച്ച ശേഷം അവരുടെ അക്കൗണ്ടിൽ നിന്നാണ് എം.ഡി.എം.എ വിതരണക്കാരന് ട്രാൻസ്ഫർ ചെയ്തിരിയ്ക്കുന്നത്. മൊത്ത വിതരണക്കാരന്റെ അക്കൗണ്ടാകട്ടെ മുംബെയിലെ ഒരു ന്യൂജൻ ബാങ്കിലും. കഴിഞ്ഞ 6 മാസത്തിനിടെ ലക്ഷങ്ങളാണ് ഇപ്രകാരം ട്രാൻസ്ഫർ ചെയ്തത്. 1500 ഓളം പേജുകൾ വരുന്നതായിരുന്നു പ്രതികളുടെയും സംശയിക്കപ്പെടുന്നവരുടെയും കഴിഞ്ഞ ആറുമാസത്തെ ബാങ്ക് ട്രാൻസാക്ഷൻ. മയക്കുമരുന്ന് അയക്കുന്നതും വ്യാജപേരിലാണ്. മൊത്തവിതരണക്കാരൻ കൊല്ലത്തെ ഒരു പ്രമുഖ കൊറിയർ കമ്പനിയിലേയ്ക്ക് സാം എന്ന വ്യാജപ്പേരിലാണ് കൊറിയർ അയക്കുന്നത്. എന്നാൽ മേൽവിലാസം മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു യുവാവിന്റെതായിരിക്കും. മൊബൈൽ നമ്പർ മറ്റൊരു വ്യക്തിയുടെയും. കൊറിയർ കമ്പനിയിൽ നിന്നും വിളിച്ച് അറിയിക്കുമ്പോൾ അയാൾ അൽത്താഫിന് വിവരം കൈമാറും. അൽത്താഫിന്റെ നിർദ്ദേശപ്രകാരം ഏതെങ്കിലും യുവാക്കൾ കൊറിയർ ഓഫീസിലെത്തി മയക്കുമരുന്ന് പായ്ക്കറ്റ് കൈപ്പറ്റും. പിടിക്കപ്പെടാതിരിക്കാനും പിടികൂടിയാൽ രക്ഷപ്പെടാനുമുള്ള പഴുതുകൾക്കായാണ് ഇത്തരത്തിൽ ഇടപാട് നടത്തിയതെന്നാണ് കരുതുന്നത്. കേസ് അന്വേഷണം പുരോഗമിക്കുന്നതോടെ ലഹരികടത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |