ഓവൽ: ആവേശവും ആകാംഷയും നിറഞ്ഞ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽഇന്ത്യയ്ക്ക് 157 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 368 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ട് അവസാനദിനമായ ഇന്നലെ 210 റൺസിന് ആൾഔട്ടാവുകയായിരുന്നു. സ്കോർ: ഇന്ത്യ 191/10, 466/10, ഇംഗ്ലണ്ട് 290/10, 210/10.
ഓവൽ വേദിയായ മത്സരത്തിലെ വിജയത്തോടെ ഇന്ത്യ 5 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ 2-1ന് മുന്നിലെത്തി.രോഹിതിന്റെ സെഞ്ചുറിയും പുജാരയുടേയും കൊഹ്ലിയുടേയും ഷർദ്ദുലിന്റേയും പന്തിന്റേയും അർദ്ധ സെഞ്ച്വറികളും ഉത്തരവാദിത്തത്തോടെ പന്തെറിഞ്ഞ ബൗളർമാരുമെല്ലാം ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ബുംറയുടേയും ജഡേജയുടേയും ഷർദുലിന്റേയും ഉമേഷിന്റേയും അവസാന ദിനത്തെ ബൗളിംഗ് എടുത്തു പറയണം.
വെൽ ബൗളിംഗ്
77/0 എന്ന നിലയിൽ ഇന്നലെ രാവിലെ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കുമ്പോൾ സമനിലയ്ക്കുള്ള സാദ്ധ്യതയാണ് പ്രധാനമായും ഉണ്ടായിരുന്നത്. പ്രത്യേകിച്ച് പേസർമാർക്ക് ഒരു പിന്തുണയും ലഭിക്കാത്ത പിച്ചിൽ.
എന്നാൽ ക്യാപ്ടൻ കൊഹ്ലിയുടെ ബൗളിംഗ് ചേഞ്ചുകളും ബൗളർമാർ കൃത്യമായി നൽകിയ ബ്രേക്ക് ത്രൂകളും കളി ഇന്ത്യയുടെ അക്കൗണ്ടിലാക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് മൂന്നും ബുംറ, ജഡേജ,ഷർദ്ദുൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ഓപ്പണിംഗ് കൂട്ടുകെട്ട് സെഞ്ചുറി തികച്ച ഉടനേ പാർട്ട്ണർഷിപ്പുകൾ പൊളിക്കുന്നതിൽ അതിവിദഗ്ദ്ധനായ ഷർദ്ദുൽ താക്കൂർ ഇന്ത്യയ്ക്ക് രക്ഷകനായെത്തി. ഫിഫ്റ്റി തികച്ച റോറി ബേൺസിനെ (50) വിക്കറ്റ് കീപ്പർ പന്തിന്റെ കൈയിൽ എത്തിച്ച് അദ്ദേഹം ബ്രേക്ക് ത്രൂ നൽകി. പകരമെത്തിയ ഡേവിഡ് മലൻ (5) ഇല്ലാത്ത റൺസിനോടി റണ്ണൗട്ടായി. ജഡേജയുടെ പന്തിൽ മിഡ് ഓണിൽ അനായാസ ക്യാച്ച് വിട്ടു കളഞ്ഞ് സിറാജ് ലൈഫ് നൽകിയെങ്കിലും മറ്റൊരു ഓപ്പണർ ഹസീബ് ഹമീദ് (63) അധികം വൈകാതെ ജഡ്ഡുവിന് തന്നെ ഇരയായി. ഫ്രണ്ട് ഫൂട്ടിൽ ജഡേജയെ പ്രതിരോധിക്കാനുള്ള ഹസീബിന്റെ ശ്രമം കുറ്റി തെറിപ്പിച്ചു.കഴിഞ്ഞ ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തിയ ഒലി പോപ്പാണ് തുടർന്ന് വന്നത്. പക്ഷേ ഇത്തവണ പോപ്പിനെ (2) ബുംറ ക്ലീൻബൗൾഡാക്കി വന്നപോലെ മടക്കി. തുടർന്നെത്തിയ ജോണി ബെയർ സ്റ്റോയും മോയിൻ അലിയും അക്കൗണ്ട് തുറക്കുന്നതിന് മുൻപേ യഥാക്രമം ബുംറയ്ക്കും ജഡേജയ്ക്കും വിക്കറ്റ് സമ്മാനിച്ച് തിരികെപ്പോയി. 6ന് 147 എന്ന നിലയിലായി അപ്പോൾ ഇംഗ്ലണ്ട്. നായകൻ ജോറൂട്ടിന് (28) കൂട്ടായി ക്രിസ് വോക്സ് (17) എത്തിയതോടെ നേരിയ പ്രതീക്ഷ ഇംഗ്ലീഷ് ക്യാമ്പിൽ മുളച്ചു.
എന്നാൽ ടീം സ്കോർ 182ൽ വച്ച് റൂട്ടിനെ ക്ലീൻബൗൾഡാക്കി ഷർദ്ദുൽ വീണ്ടും കളി ഇന്ത്യയുടെ വരുതിയിലാക്കി. പിന്നീട് അധികം വൈകാതെ വോക്സിനെ രാഹുലിന്റെ കൈയിൽ എത്തിച്ചും ഓവർട്ടൺന്റെ (10) കുറ്റി തെറിപ്പിച്ചും ലാസ്റ്റ് മാൻ ജയിംസ് ആൻഡേഴസണെ പന്തിന്റെ കൈയിൽ ഒതുക്കിയും ഉമേഷ് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിന് തിരിശീലയിടുകയായിരുന്നു
അഞ്ചാം ടെസ്റ്റ് സെപ്തംബർ 10ന് മാഞ്ചസ്റ്ററിൽ തുടങ്ങും.
റെക്കാഡ് തിളക്കത്തിൽ ബുംറ
ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് സ്വന്തമാക്കുന്ന ഇന്ത്യൻ പേസ് ബൗളർ എന്ന റെക്കാഡ് ബുംറ സ്വന്തമാക്കി.
കപിൽദേവിന്റെ റെക്കാഡാണ് ബുംറ മറികടന്നത്.ബുംറ 24 ടെസ്റ്റുകളിൽ നിന്നാണ് 100 വിക്കറ്റ് തികച്ചത്. കപിൽ 25 ടെസ്റ്റുകളിൽ നിന്നും.
ഇന്നലെ ഒലി പോപ്പിനെ പുറത്താക്കിയാണ് ബുംറ 100 വിക്കറ്റിലെത്തിയത്.
മികച്ച ശരാശരിയിൽ 100 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടവും ബുംറ (22.45) സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |