സാവോപോളോ: ബ്രസീലും അർജന്റീനയും തമ്മിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് യോഗ്യതാ മത്സരം കൊവിഡ് പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി ബ്രസീലിയൻ ആരോഗ്യ പ്രവർത്തകർ ഇടയ്ക്ക് വച്ച് തടഞ്ഞു. ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കളിക്കുന്ന അർജന്റീനൻ താരങ്ങളായ എമിലിയാനൊ മാർട്ടിനസ്.എമിലിയാനൊ ബ്യുയേൻഡിയ (ആസ്റ്റൺ വില്ല), ക്രിസ്റ്റ്യൻ റൊമിറൊ , ജിയോവാനി ലോ സെൽസോ (ടോട്ടൻഹാം) എന്നിവർ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ബ്രസീലിയൻ ആരോഗ്യ പ്രവർത്തകർ മത്സരം തുടങ്ങി ഏഴാം മിനിട്ടിൽ തടസവുമായെത്തിയത്. ഗ്രൗണ്ടിലേക്ക് കയറിയ ആരോഗ്യ പ്രവർത്തകർ മത്സരം തുടരാൻ അനുവദിക്കാതിരിക്കുകയായിരുന്നു.മെസിയും നെയ്മറും ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ സംസാരിച്ചെങ്കിലും ആരോഗ്യവകുപ്പ് അയഞ്ഞില്ല. തുടർന്ന് മത്സരം സസ്പെൻഡ് ചെയ്യുകയായിരുന്നു.
ബ്രിട്ടനിൽ നിന്നെത്തുന്നവർ 14 ദിവസം ക്വാറന്റൈനിൽ ഇരിക്കണമെന്ന കൊവിഡ് പ്രോട്ടോക്കോൾ അർജന്റീനൻ താരങ്ങൾ ലംഘിച്ചുവെന്ന് ബ്രസീൽ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.ബ്രിട്ടനിൽ നിന്ന് എത്തിയവരെ കളിപ്പിക്കരുതെന്ന് നേരത്തേ നിർദ്ദേശം നൽകിയിരുന്നുവെന്ന് ബ്രസീലിയൻ ആരോഗ്യ വകുപ്പ് പറഞ്ഞു. എന്നാൽ ഇവരെ കളിപ്പിക്കാൻ അനുവാദം കിട്ടിയിരുന്നുവെന്ന് അർജന്റീനൻ കോച്ച് സ്കലോണി പറഞ്ഞു.മാർട്ടിനസ്, ലോസെൽസോ, റൊമിറോ എന്നിവർ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.
ഫിഫയ്ക്ക് റിപ്പോർട്ട് നൽകി
നടന്ന സംഭവങ്ങളെ കുറിച്ചുള്ള മാച്ച് ഒഫീഷ്യലിന്റെ റിപ്പോർട്ട് കിട്ടിയതിയായി ഫിഫ പ്രസ്താവനയിൽ അറിയിച്ചു. റിപ്പോർട്ടിലെ വിവരങ്ങൾ വിശകലനം ചെയ്തശേഷമായിരിക്കും അച്ചടക്ക നടപടികൾ ഉൾപ്പെടെ സ്വീകരിക്കുകയെന്നും പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |