ആറ്റിങ്ങൽ: 15കാരിയിൽ നിന്ന് 75 പവൻ സ്വർണം തട്ടിയെടുത്ത കേസിൽ മണമ്പൂർ കവലയൂർ കുളമുട്ടം എൻ.എസ് ലാൻഡിൽ എൻ. ഷിബിൻ (26), അമ്മ ഷാജില (52) എന്നിവരെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്തു. ആറ്റിങ്ങൽ സ്വദേശിയായ പെൺകുട്ടിയെ സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.
പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഷിബിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ സ്വർണംവിറ്റ് കിട്ടിയ 9.80 ലക്ഷം രൂപ കണ്ടെത്തി. ഏഴുമാസം മുമ്പാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചും മനസിലാക്കിയശേഷം ഇയാൾ തന്റെ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടി വിവരങ്ങൾ ചോദിച്ചു. കാര്യങ്ങൾ പറഞ്ഞ് പെൺകുട്ടിയെ വശത്താക്കിയ ഷിബിൻ സ്വർണം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം വീട്ടുകാർ അറിയാതെ പെൺകുട്ടി ഷിബിന് കൈമാറി. അടുത്തിടെ വീട്ടുകാർ അലമാര പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി മനസിലായത്. തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടി വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
തനിക്ക് 27 പവൻ സ്വർണം ലഭിച്ചിട്ടുണ്ടെന്നും അത് വിറ്റുകിട്ടിയ പണമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നതെന്നുമാണ് ഷിബിൻ പൊലീസിനോട് പറഞ്ഞത്. ആഭരണങ്ങൾ വിൽക്കാൻ ഷിബിനെ സഹായിച്ചത് ഷാജിലയാണ്. ഇരുവരെയും റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |