മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ ബാലചന്ദ്ര മേനോൻ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം ആശംസയറിയിച്ചിരിക്കുന്നത്. ഇന്ന് നിങ്ങളുടെ ദിവസമാണെന്നും, വർഷങ്ങളായിട്ടുള്ള നിങ്ങളുടെ പരിശ്രമം കൊണ്ട് നിങ്ങൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ചതാണ് ഈ കൈയടിയെന്നും അദ്ദേഹം പറയുന്നു.
മമ്മൂട്ടിയിൽ നിന്ന് പുതിയ തലമുറ പഠിക്കേണ്ട പാഠത്തെക്കുറിച്ചും ബാലചന്ദ്ര മേനോൻ വീഡിയോയിൽ പറയുന്നുണ്ട്.ഒരു നടനെ സംബന്ധിച്ച് ശരീരം അയാളുടെ ഉപകരണമാണെന്നും, അതിനെ സൂക്ഷിക്കുക എന്ന് പറയുന്നത് അയാളുടെ കടമയാണെന്നും, അത് നിങ്ങൾ മാതൃകയായി ചെയ്തുവെന്നും ബാലചന്ദ്ര മേനോൻ പറയുന്നു.
'യെസ് മമ്മൂട്ടി, ഇത് നിങ്ങളുടെ ദിവസമാണ്. ഈ കൈയടി നിങ്ങൾക്കുള്ളതാണ്. കൈയടി എന്നു പറഞ്ഞാൽ നിങ്ങൾ നേടിയതാണ്. ആരും സൗജന്യമായി തന്നതല്ല.വർഷങ്ങളായിട്ടുള്ള നിങ്ങളുടെ പരിശ്രമം കൊണ്ട് നിങ്ങൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിച്ചതാണ് ഈ കൈയടി. അതുകൊണ്ടുതന്നെ അതിന് അതിന്റേതായിട്ടുള്ള അന്തസുണ്ട്. അത്ര നിസാരമായ കാര്യമല്ലിത്.
പ്രശസ്തിയോടൊപ്പം വരുന്ന ഒരുപാട് ബാധകളുണ്ട്.അതിനൊപ്പം വരുന്നതാണ് അസൂയ, പക, ധാർമിക രോഷം,മാദ്ധ്യമങ്ങളിലൂടെയുള്ള വിചാരണ...ഇതിനെയെല്ലാം അതിജീവിച്ച് നിങ്ങൾ അൻപത് വർഷം മലയാള സിനിമയിൽ പൂർത്തിയാക്കിയെന്ന് പറയുന്നത് തന്നെ അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ്. അതിനോടൊപ്പം തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ കിട്ടിയത് വലിയൊരു ഭാഗ്യമാണ്. എല്ലാവർക്കും കിട്ടണമെന്നില്ല. ഒരുപാട് ആഗ്രഹിച്ച് വന്നിട്ട് ഒന്നും നടക്കാതെ പോയ എത്രയോ ജന്മങ്ങൾ ഈ കലാരംഗത്തു തന്നെയുള്ളതാണ്.
ഒരുപാട് സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും പിന്തുണ അതും ഒരു ഭാഗ്യമാണ്. എന്റെ കാര്യത്തിൽ ഞാൻ ഒറ്റയ്ക്കാണ്,അക്കാര്യം പോട്ടെ. നിങ്ങൾ നിങ്ങളുടേതായ തട്ടകം കണ്ടെത്തി ഇവിടെയെത്തിയെന്ന് പറയുന്നത് വലിയ ഈശ്വരാധീനമായിട്ട് തന്നെയാണ് ഞാൻ കരുതുന്നത്. ഞാൻ നിങ്ങളുടെ ഈ വളർച്ചയെ ഒരു പത്രപ്രവർത്തകനായിട്ട് തുടക്കം മുതലേ കാണുന്നതാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ഈ സമാനതകളില്ലാത്ത ഈ വിജയത്തിൽ ഞാൻ കാണുന്നത്, നിങ്ങളുടെ പേര് മമ്മൂട്ടിയെന്നാണെങ്കിലും നിങ്ങളിൽ ഒരു കുട്ടിയുണ്ട്. അത് ഒരുപക്ഷേ വളരെ അടുത്തറിയാവുന്നവർക്ക് മാത്രമേ മനസിലാകുകയുള്ളൂ.
ശേഷം കാഴ്ചകൾ എന്ന സിനിമ രാത്രി ഷൂട്ടിംഗ് കഴിഞ്ഞ് നമ്മൾ രണ്ടാളും കാറും കൊണ്ട് വരികയാണ്. നിങ്ങൾക്ക് കാറ് ഓടിക്കണമെന്ന് നിർബന്ധം,അതുതന്നെ കുട്ടിയുടെ സ്വഭാവമാണ്. ഡ്രൈവറുണ്ട്, എങ്കിലും നമുക്ക് രണ്ടുപേർക്കും മാത്രം പോകാമെന്ന് പറഞ്ഞ് ആ കാർ എടുത്ത് എതിരെ പോകുന്ന വണ്ടികളെ ഓവർടേക്ക് ചെയ്യാനുള്ള നിങ്ങളുടെ വാസന കണ്ടപ്പോൾ നിങ്ങളിലെ കുട്ടിയെ ഞാൻ അന്ന് മനസിലാക്കിയതാണ്. ആ വാത്സല്യം നിങ്ങൾക്ക് ഇന്നും ഉണ്ട്, ഇപ്പോഴും ഉണ്ട്.
നിങ്ങളിൽ നിന്ന് ഈ തലമുറ പഠിക്കേണ്ട വലിയ പാഠം, അത് മാത്രമാണ് എനിക്ക് പറയാനുള്ളത്.ഒരു നടനെ സംബന്ധിച്ച് ശരീരം അയാളുടെ ഉപകരണമാണ്. അതിനെ സൂക്ഷിക്കുക എന്ന് പറയുന്നത് അയാളുടെ കടമയാണ്. അത് നിങ്ങൾ മാതൃകയായി ചെയ്തു.ഒരു കലാകാരനെ സംബന്ധിച്ച് അവന്റെ കലാപരമായ കഴിവെന്ന് പറയുന്നത് ദൈവം തരുന്ന നിലവിളക്കാണ്. അത് ദിവസവും തുടച്ച് വൃത്തിയാക്കിയില്ലെങ്കിൽ അത് ക്ലാവ് പിടിച്ചുപോകും. നിങ്ങൾ ക്ലാവ് പിടിക്കാതെ സൂക്ഷിച്ചിട്ടുണ്ട്, ഭദ്രമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് അഭിമാനത്തോടെ തിരിഞ്ഞുനോക്കാൻ പറ്റും. വീണ്ടും ഞാൻ ഓർമിപ്പിക്കുന്നു, 'മമ്മൂട്ടി ആ കുട്ടിയെ കളയരുത്, ആ കുട്ടിയുടെ കൈയും പിടിച്ച് ധൈര്യമായി മുന്നോട്ടുപോകൂ, ഞങ്ങളെല്ലാം കൂടെയുണ്ട്'-എന്നാണ് ബാലചന്ദ്ര മേനോൻ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |