കാബൂൾ : പഞ്ച്ശീർ കൂടി വീണതോടെ താലിബാന് അഫ്ഗാനിൽ പൂർണമായ മേൽക്കോയ്മ കിട്ടിയിരിക്കുകയാണ്. ഇതോടെ സർക്കാർ രൂപീകരണ ചടങ്ങിലേക്ക് താലിബാൻ കടന്നു. തങ്ങൾ പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളുന്നവരാണെന്ന് ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനായി ആറ് ലോക രാജ്യങ്ങളെ ഈ ചടങ്ങിലേക്ക് താലിബാൻ ണിച്ചിരിക്കുന്നത്. മറ്റ് ലോകരാജ്യങ്ങളെ കൊണ്ട് തങ്ങളുടെ സർക്കാരിനെ അംഗീകരിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. റിപ്പോർട്ടുകൾ അനുസരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ റഷ്യ, ചൈന, തുർക്കി, ഇറാൻ, പാകിസ്ഥാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെയാണ് താലിബാൻ ക്ഷണിച്ചിരിക്കുന്നത്.
പുതിയ സുഹൃത്തുക്കൾ
ഇപ്പോൾ ക്ഷണിച്ചിരിക്കുന്ന രാജ്യങ്ങളിൽ പാകിസ്ഥാൻ മാത്രമാണ് 1990 കളിലെ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ചിരുന്നത്. പാകിസ്ഥാൻ, സൗദി അറേബ്യ, യുഎഇ എന്നിവയാണ് അന്ന് അംഗീകാരം നൽകിയ രാജ്യങ്ങൾ. എന്നാൽ പിന്നീട് താലിബാൻ ഖത്തറുമായി അടുക്കുകയായിരുന്നു. പഴയ സുഹൃത്തുക്കളിൽ സൗദി അറേബ്യ, യുഎഇ എന്നിവ ഇപ്പോഴത്തെ ഉറ്റ സൗഹൃദ പട്ടികയിൽ ഇല്ലാത്തതും ശ്രദ്ധേയമാണ്. ഭീകരരുമായി അടുത്ത ബന്ധം പുലർത്തിയെന്ന് ആരോപിച്ച് ഖത്തറുമായി മറ്റ് അറബ് രാഷ്ട്രങ്ങൾ ഒരു വേള ബന്ധങ്ങൾ വെട്ടി മുറിച്ചിരുന്നു.
അതേസമയം താലിബാൻ പുതുതായി അടുത്ത ബന്ധം പുലർത്തുന്ന റഷ്യ, ചൈന, ഇറാൻ എന്നീ രാഷ്ട്രങ്ങൾ പുതിയ അധികാര സമവാക്യങ്ങൾക്ക് കാരണമായേക്കാം. ഭീകരരുമായി ഈ മൂന്ന് രാജ്യങ്ങൾ ഒന്ന് ചേരുന്നതിന്റെ മൂലകാരണം തന്നെ അമേരിക്കൻ വിരുദ്ധതയാണ്. ഇത് ഭാവിയിൽ അമേരിക്കയ്ക്ക് തലവേദനയാവും എന്നതും ഉറപ്പാണ്. ഇതിനൊപ്പം സൗദിയെ വെട്ടി ലോക ഇസ്ലാമിക രാഷ്ട്രങ്ങളുടെ നേതാവാകാൻ ശ്രമിക്കുന്ന തുർക്കിയും അഫ്ഗാനിൽ കണ്ണുവയ്ക്കുന്നുണ്ട്. മലേഷ്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി അടുത്ത ബന്ധമാണ് തുർക്കി പുലർത്തുന്നത്.
നേട്ടം പാകിസ്ഥാന്
എങ്ങനെ കൂട്ടിക്കിഴിച്ചാലും അഫ്ഗാനിലെ ഇപ്പോഴത്തെ സാഹചര്യം പാകിസ്ഥാന് നേട്ടമാണ്. ഇന്ത്യയെ അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണമായും ഒഴിപ്പിക്കാനാവുമെന്ന് അവർ കണക്ക് കൂട്ടുന്നു. ഇതിനൊപ്പം കാശ്മീരിലേക്ക് താലിബാന്റെ ശ്രദ്ധ കൊണ്ടു വരുക എന്ന ലക്ഷ്യവും അവർക്കുണ്ട്. അറബ് രാജ്യങ്ങളിൽ നിന്നും മുൻപുള്ള സഹകരണം ഇപ്പോൾ ലഭിക്കാത്തത് പുതിയ കൂട്ടുകാരിലൂടെ നികത്താൻ അവർക്കാകും. ഇന്ത്യയ്‌ക്കൊപ്പം എന്നും നിലനിന്ന റഷ്യയുമായും അടുക്കാനുള്ള അവസരം അവർ വിട്ടുകളയുകയില്ല. ഗുണമേൻമ ഒട്ടും ഇല്ല എന്ന് അറിഞ്ഞു കൊണ്ടും ചൈനീസ് ആയുധങ്ങൾക്ക് പാകിസ്ഥാൻ വിലനൽകുന്നത് മറ്റ് രാഷ്ട്രങ്ങൾ നൽകാൻ മടിക്കുന്നത് കൊണ്ട് കൂടിയാണ്. ഈ വിടവ് റഷ്യയെ കൊണ്ട് നികത്താനാണ് പാക് ശ്രമം. എന്നാൽ ഇന്ത്യയെ പിണക്കി റഷ്യ വഴങ്ങുമോ എന്ന് കണ്ടറിയണം.
താലിബാൻ പാകിസ്ഥാനെ തങ്ങളുടെ രണ്ടാമത്തെ വീട് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇനി അഫ്ഘാനിൽ ഭരണകർത്താക്കളാവുന്ന ഭീകരരിൽ ഭൂരിഭാഗവും പഠിച്ചതും, ഒളിവിൽ കഴിഞ്ഞതുമെല്ലാം പാക് മണ്ണിലാണ്. താലിബാനിൽ പലർക്കും പാകിസ്ഥാനിൽ അവരുടെ കുടുംബങ്ങളുണ്ടെന്നതും പ്രത്യേകതയാണ്.
അമേരിക്കയുടേയും ഇന്ത്യയുടേയും ആശങ്ക
റഷ്യ ചൈന തുടങ്ങിയ ശക്തരായ ചിര വൈരികൾ പുതിയ സഖ്യങ്ങളിൽ ഏർപ്പെടുന്നത് അമേരിക്കയ്ക്ക് എന്നും തലവേദനയാണ്. അഫ്ഗാൻ മണ്ണിൽ പുതിയ സൈനിക സഖ്യങ്ങൾ പിറവി എടുക്കുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഇറാൻ കൂടി സഖ്യത്തിലേക്ക് വരുന്നത് അറബ് രാഷ്ട്രങ്ങൾക്കും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഈ മേഖലയിൽ സൈനിക സംരക്ഷണം നൽകുന്ന അമേരിക്കയ്ക്ക് കൂടുതൽ സൈന്യത്തേയും ആയുധങ്ങളേയും മേഖലയിൽ നില നിർത്തേണ്ടി വരും എന്ന് ഉറപ്പാണ്.
അഫ്ഗാനിസ്ഥാൻ പ്രധാന കണ്ണിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) വിപുലീകരിക്കുന്നതിനുള്ള ഒരു അവസരം ഇപ്പോഴത്തെ കൂട്ട് കെട്ടിലൂടെ ചൈന കാണുന്നുണ്ട്. അതിനാൽ തന്നെ അഫ്ഗാനിസ്ഥാനിൽ ചൈന എങ്ങനെ ഇടപെടുന്നു എന്നത് അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കും.
അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാകിസ്ഥാനും ചൈനയും താലിബാൻ ഭീകരരെ തങ്ങൾക്കെതിരെ തിരക്കുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്. പൊടുന്നനെ താലിബാൻ സർക്കാരിനെ പ്രകോപിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതെ കാത്തിരുന്ന് കാണാം എന്ന നയമാണ് ഇന്ത്യ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഇറാനുമായി ഇന്ത്യയ്ക്കുള്ള ബന്ധങ്ങളും ഉലയാതെ സൂക്ഷിക്കേണ്ടി വരും.
ഇപ്പോൾ താലിബാൻ ക്ഷണിച്ച ആറു രാഷ്ട്രങ്ങളിൽ നിന്നും എത്ര പ്രതിനിധികൾ പങ്കെടുക്കും എന്ന് ഉറപ്പിക്കുന്ന റിപ്പോർട്ടുകൾ ഇതുവരെയും വന്നിട്ടില്ല. മാദ്ധ്യമ വാർത്തയോട് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടുപോലുമില്ല. അതേസമയം മാറിയ സാഹചര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുവാൻ ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റുമായി ഉടൻ കൂടിക്കാഴ്ച നടത്തും എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |