ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിച്ച് തിരികെയെത്തിക്കാനുളള ദൗത്യം 'ഓപ്പറേഷൻ ദേവി ശക്തി' പുനരാരംഭിക്കാൻ തീരുമാനമെടുത്ത് കേന്ദ്ര സർക്കാർ. രാജ്യാന്തര വിമാനസർവീസ് തുടങ്ങുന്നതിനനുസരിച്ച് ഈ ആഴ്‌ച അവസാനമോ അടുത്തയാഴ്‌ച ആദ്യമോ ദൗത്യം പുനരാരംഭിക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചത്.
കാബൂൾ വിമാനത്താവളം അടച്ചതിനെ തുടർന്നാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുളള രക്ഷാ ദൗത്യം ഇന്ത്യ നിർത്തിവച്ചത്. അഫ്ഗാനിൽ നിന്ന് എത്തിക്കുന്നവർക്കുളള ക്വാറന്റൈൻ സൗകര്യമടക്കം ഒരുക്കണമെന്ന് ഐടിബിപിയ്‌ക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ബ്രിക്‌സ് സമ്മേളനത്തിൽ അഫ്ഗാൻ വിഷയവും ഭീകരവാദവും യുഎൻ രാജ്യാന്തര സംഘടനകളുടെ പരിഷ്‌കരണം എന്നിവ ചർച്ചയാകും. അഫ്ഗാനിൽ താലിബാൻ സർക്കാർ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിക്കുന്ന പാകിസ്ഥാൻ കാശ്‌മീർ വിഷയത്തിൽ താലിബാന്റെ ശ്രദ്ധ കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ട്. ഇന്ത്യയുടെ ആഭ്യന്തര വിഷയമായ കാശ്‌മീർ പ്രശ്‌നത്തിലുൾപ്പടെ വിവിധ ലോകരാജ്യങ്ങളുടെ പിന്തുണ നേടാൻ ഇന്ത്യ ശ്രമിക്കുകയാണ്.
300ഓളം പേരെയാണ് നിലവിൽ ഇന്ത്യയിലേക്ക് എത്തിക്കാനുളളത്. അമേരിക്കൻ സൈന്യം കാബൂൾ വിമാനത്താവളം വിട്ട് മടങ്ങിയതോടെ താലിബാൻ നിയന്ത്രണത്തിലായ ഇവിടെ നിന്നും ഇന്ത്യക്കാരുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലായിരുന്നു. ഇവരെ മടക്കിക്കൊണ്ടുവരാനാണ് രാജ്യം തീരുമാനിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |