കണ്ണൂർ: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ ചെറുകിട മത്സ്യവിതരണ തൊഴിലാളികൾ. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ 'തണൽ' പദ്ധതി വഴി പ്രതിവർഷം ലഭിച്ചിരുന്ന 1350 രൂപയും കഴിഞ്ഞ രണ്ടുവർഷമായി ഇവർക്ക് ലഭിക്കുന്നില്ല.
ജില്ലയിൽ 5000 ത്തിനു മുകളിൽ മത്സ്യ വിതരണ തൊഴിലാളികളുണ്ട്. 2018-19 വർഷം 'തണൽ" പദ്ധതി നടപ്പിലാക്കുന്നതിന് 14.04 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 1,64,608 പേർക്ക് ആദ്യ ഗഡുവായി 600 രൂപ നിരക്കിൽ 9.87 കോടി രൂപ ക്ഷേമനിധി ബോർഡ് മുഖേന വിതരണം ചെയ്തിരുന്നു. ബാക്കി തുക അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി അധികൃതർ അറിയിച്ചിരുന്നുവെങ്കിലും പിന്നീടിങ്ങോട്ട് പലർക്കും തുക ലഭിച്ചിട്ടില്ല.
മത്സ്യത്തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ വിതരണ തൊഴിലാളികളെ പരിഗണിക്കാറില്ലെന്ന പരാതി ഇവരിലുണ്ട്. കൊവിഡ് പ്രതിസന്ധി കാലത്ത് വിൽപ്പന തകിടം മറിഞ്ഞപ്പോഴും സൗജന്യ റേഷൻ പോലും അനുവദിക്കപ്പെട്ടില്ല. ക്ഷേമനിധിയിൽ വർഷത്തിൽ 240 രൂപ അടയ്ക്കുന്നുണ്ടെങ്കിലും വളരെ കുറഞ്ഞ ആനുകൂല്യങ്ങൾ മാത്രമാണ് അനുവദിക്കുന്നത്. ഭവന നിർമ്മാണ പദ്ധതികളോ മക്കൾക്ക് സ്‌കോളർഷിപ്പോ ഇല്ല.
മായംകലർത്തലിൽ ബലിയാടുകൾ
മത്സ്യങ്ങളിൽ രാസപദാർത്ഥങ്ങൾ കലർത്തുന്ന സംഭവങ്ങളിൽ പലപ്പോഴും ബലിയാടാകുന്നത് ചെറുകിട വിതരണക്കാരാണ്. ശുദ്ധമായ മത്സ്യം ഉറപ്പാക്കാൻ പ്രധാന അതിർത്തികളിൽ കർശന പരിശോധന വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. കൃത്രിമം കണ്ടെത്തിയാൽ മത്സ്യവാഹനം തിരിച്ചയക്കുന്നത് ലോബികൾക്ക് സൗകര്യമാണ്. ഹോൾസെയിൽ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് ഫുഡ് ഇൻസ്‌പെക്ടർമാരെ നിയമിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. തങ്ങൾക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ വഴി പരമ്പരാഗത മത്സ്യ വിതരണ തൊഴിലാളികൾക്ക് ലൈസൻസ് നൽകണമെന്നും ഇവർ പറയുന്നു.
കൊവിഡ് പ്രതിസന്ധിയായിട്ടും മത്സ്യവിതരണ തൊഴിലാളികൾക്ക് സർക്കാർ പദ്ധതികളൊന്നും നടപ്പിലാക്കുന്നില്ല. മറ്റ് ആനുകൂല്യങ്ങളും കാര്യമായി ഇല്ല. ഇപ്പോൾ ഫിഷറീസ് കൊണ്ടുവരുന്ന മീമീ ആപ്പ് തൊഴിലാളികൾക്ക് മാത്രമല്ല, ഉപഭോക്താക്കൾക്കും ഉപകാരപ്പെടുന്നതല്ല.
ഷഹീർ പാലക്കൽ, കണ്ണൂർ ജില്ലാ പ്രസിഡന്റ്, മത്സ്യ വിതരണ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |