കാഞ്ഞങ്ങാട്: ക്ഷീരകർഷകരെ ആശങ്കയിലാഴ്ത്തി പശുക്കളിൽ കുളമ്പുരോഗം വ്യാപകമാകുന്നു. പനത്തടി പഞ്ചായത്തിലെ പാണത്തൂർ, പരിയാരം, കല്ലപ്പള്ളി മേഖലകളിലാണ് കുളമ്പ് രോഗം വ്യാപകമായിട്ടുള്ളത്. ഒരാഴ്ചക്കിടെ പാണത്തൂർ പരിയാരത്തെ ക്ഷീരകർഷകൻ സാം കെ. തോമസിന്റെ പശുവും പോത്തും രോഗം ബാധിച്ച് ചത്തു. കന്നുകാലികളെ ഇൻഷ്വർ ചെയ്യാത്തതിനാൽ ഒരു ലക്ഷത്തോളം രൂപയുടെ ബാദ്ധ്യതയാണ് ഈ കർഷകന് ഉണ്ടായിരിക്കുന്നത്.
വാക്‌സിൻ വൈകുന്നതും വെറ്ററിനറി ഡോക്ടർമാരുടെ കുറവും ക്ഷീരകർഷകർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട് . ദിവസം രാവിലെയും വൈകുന്നേരവുമായി 17 ലിറ്റർ പാൽ ലഭിച്ചിരുന്ന പശുവാണ് രോഗം ബാധിച്ച് ചത്തത്. സാം കെ. തോമസിന്റെ മറ്റ് കന്നുകാലികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം പിടിപെടുന്നതോടെ പശുക്കളുടെ പാലുത്പാദനം വൻതോതിൽ കുറയുകയാണ്. നടക്കാനോ തീറ്റയെടുക്കാനോ കഴിയാത്ത സ്ഥിതിയാണ് കന്നുകാലികൾക്ക്. വായിൽ നിന്നും മൂക്കിൽ നിന്നും നുരയും പതയും വരിക, ദേഹത്ത് വ്രണം തുടങ്ങിവയും രോഗലക്ഷണങ്ങളാണ്. സാമിന്റെ അയൽ വീടുകളിലെ പശുക്കൾക്കും പോത്തുകൾക്കും രോഗബാധയുള്ളതായി സംശയിക്കുന്നു.
സംസ്ഥാന അതിർത്തി ഗ്രാമമായ കല്ലപ്പള്ളിയിലും കന്നുകാലികളിൽ കുളമ്പ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെയും കഴിഞ്ഞ ദിവസം ഒരു പശുക്കിടാവ് കുളമ്പുരോഗം ബാധിച്ച് ചത്തിരുന്നു. വിവരമറിഞ്ഞ് മൃഗരോഗ വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് കല്ലപ്പള്ളി ഭാഗത്ത് കന്നുകാലികൾക്ക് കുത്തിവയ്പ്പും തുടങ്ങിയിട്ടുണ്ട്.
വാക്സിൻ വൈകുന്നത് പ്രശ്നമാകുന്നു
കുളമ്പുരോഗത്തിന് ആറുമാസം കൂടുമ്പോൾ വാക്സിൻ എടുക്കേണ്ടതാണ്. മുമ്പ് ക്രമത്തിൽ ഇത് നടന്നതുമാണ്. ഒന്നരവർഷംമുമ്പ് വാക്സിൻ വിതരണം കേന്ദ്രപദ്ധതിയായി മാറി. ദേശീയ മൃഗരോഗ നിയന്ത്രണ പദ്ധതിയിലാണ് (എൻ.എ.ഡി.സി.പി) ഇപ്പോൾ വാക്സിൻ വിതരണം. ഫണ്ടും നടത്തിപ്പും ഇതുവഴിയാണ്. കൊവിഡ് അനുബന്ധ പ്രശ്നങ്ങൾ മൂലം വാക്സിൻ വിതരണം വൈകി. രോഗം മൂർച്ഛിച്ചതോടെ സംസ്ഥാന സർക്കാർ വില കൊടുത്ത് വാങ്ങിയ വാക്സിനാണ് ഇപ്പോൾ നൽകുന്നത്. രോഗം രൂക്ഷമായ പ്രദേശങ്ങളിൽ അടിയന്തരമായി വാക്സിൻ നൽകാൻ ഇടപെടുമെന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |