കാബൂൾ: ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ അഫ്ഗാനിസ്ഥാനിൽ ഇടക്കാല താലിബാൻ സർക്കാരിനെ പ്രഖ്യാപിച്ചു. ഭീകരനായി യു.എൻ. പ്രഖ്യാപിച്ചിട്ടുള്ള മുല്ല മുഹമ്മദ് ഹസൻ അഖുൻദാണ് പ്രധാനമന്ത്രി.
താലിബാന്റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ശൂരയുടെ മേധാവിയായ ഹസൻ അഖുൻദ്, 1996മുതൽ 2001 വരെ അധികാരത്തിലിരുന്ന താലിബാൻ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നു.
പ്രധാനമന്ത്രിയാവുമെന്ന് കരുതിയിരുന്ന മുല്ല ബരാദർ ഒന്നാം ഉപ പ്രധാനമന്ത്രിയും മൗലവി ഹനാഫി രണ്ടാം ഉപപ്രധാനമന്ത്രിയുമാകുമെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
താലിബാൻ സ്ഥാപക നേതാക്കളിലൊരാളായ മുല്ല ഒമറിന്റെ മകൻ മുല്ല യാക്കൂബാണ്
ആക്ടിംഗ് പ്രതിരോധമന്ത്രി. ഹഖാനി നെറ്റ്‌വർക്ക് വിഭാഗം തലവൻ സിറാജ് ഹഖാനിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല.
അമിർഖാൻ മുത്താഖിയാണ് വിദേശകാര്യമന്ത്രി. ഷേർ അബ്ബാസ് സ്റ്റാനെക്സായി സഹവിദേശകാര്യമന്ത്രിയാണ്. നിയമ വകുപ്പ് അബ്ദുൾ ഹക്കീമിനാണ്.
മുല്ല അബ്ദുൾ ഘനി ബരാദറുടെ നേതൃത്വത്തിൽ ദോഹ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന താലിബാൻ വിഭാഗവും പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ സ്വാധീനത്തിൽ കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്ന ഹഖാനി നെറ്റ്‌വർക്കും തമ്മിലുള്ള അധികാരത്തർക്കമാണ് സർക്കാർ രൂപീകരണം നീണ്ടു പോകാനിടയാക്കിയത്.
കഴിഞ്ഞദിവസം കാബൂളിലെത്തിയ ഐ.എസ്.ഐ മേധാവി ഫയിസ് ഹമീദിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് ധാരണയായത്. താലിബാൻ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുൻദ്സാദയാണ് അഖുൻദിനെ പ്രധാനമന്ത്രിയായി നിർദ്ദേശിച്ചത്.
ഹൈബത്തുള്ള അഖുൻദ് സാദ ഭരണമേൽനോട്ടം വഹിക്കും.
കാബൂളിൽ പാക് വിരുദ്ധ റാലി
പഞ്ച്ഷീർ പിടിച്ചെടുക്കാൻ പാക് വ്യോമസേന താലിബാനെ സഹായിച്ചുവെന്നാരോപിച്ച് കാബൂളിൽ സ്ത്രീകൾ അടക്കം നടത്തിയ പാക് വിരുദ്ധറാലിക്ക് നേരെ താലിബാൻ ഭീകരർ വെടിവച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
'പാകിസ്ഥാൻ അഫ്ഗാൻ വിട്ടു പോവുക' എന്ന മുദ്രാവാക്യം മുഴക്കി പാക് എംബസിക്ക് മുന്നിലാണ് നൂറുകണക്കിനാളുകൾ പ്രതിഷേധിച്ചത്.
മന്ത്രിസഭാ രൂപീകരണത്തിൽ പാകിസ്ഥാൻ ഇടപെടുന്നതിൽ പ്രതിഷേധിച്ച് ഐ.എസ്.ഐ സംഘം താമസിക്കുന്ന കാബൂൾ സെറിന ഹോട്ടലിലേക്ക് നീങ്ങിയ പ്രതിഷേധക്കാർക്ക് നേരെയും വെടിവച്ചു.
അതേസമയം, അഫ്ഗാനിസ്ഥാനിൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരാൻ ധാരണയായി. ഐക്യരാഷ്ട്രസഭയുടെ ജീവകാരുണ്യ വിഭാഗം തലവൻ മാർട്ടിൻ ഗ്രിഫ്ത്ത്സ് താലിബാൻ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണിത്.
എല്ലാ വിഭാഗം ജനങ്ങൾക്കും ജീവകാരുണ്യസഹായം എത്തിക്കുമെന്നും സ്ത്രീകളും പുരുഷന്മാരുമടക്കമുള്ള മുഴുവൻ ജീവകാരുണ്യപ്രവർത്തകർക്കും സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുമെന്നും താലിബാൻ ഉറപ്പുനൽകിയതായി യു.എൻ സെക്രട്ടറി ജനറലിന്റെ വക്താവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |