ന്യൂഡൽഹി: കർഷകർക്കുനേരെ ആഗസ്റ്റ് 28ന് നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത കർണാൽ മിനി സെക്രട്ടേറിയറ്റ് ഉപരോധ സമരത്തിൽ സംഘർഷാവസ്ഥ. അർദ്ധസൈനിക വിഭാഗങ്ങളും സമരക്കാരും നേർക്കുനേർ നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്നലെ കർഷക സംഘടനാ പ്രതിനിധികളുമായി ജില്ലാ ഭരണകൂടം നടത്തിയ ചർച്ച അലസിയതിന് പിന്നാലെയാണ് സമരം ശക്തിപ്പെടുത്തിയത്.നേതാക്കളായ രാകേഷ് ടിക്കായത്, യോഗേന്ദ്ര യാദവ് തുടങ്ങിയവരെ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചിരുന്നു.
ഹരിയാന സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ അവഗണിച്ച് ഹരിയാനയിലെയും പഞ്ചാബിലെയും വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് കർഷകർ രാവിലെ മുതൽ കർണാലിലേക്ക് പ്രവഹിച്ചു. അനാജ് മാർക്കറ്റിൽ റാലി നടത്തിയ ശേഷം കർണാൽ മിനി സെക്രട്ടേറിയറ്റിലേക്ക് മാർച്ചു ചെയ്യാനായിരുന്നു പദ്ധതി. 40 കമ്പനി അർദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ച ഹരിയാന സർക്കാർ കർണാലിലും സമീപ ജില്ലകളിലും ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. സമരക്കാർ വരുന്ന പാതകൾ അടച്ചു.
ലാത്തിചാർജ്ജിൽ മരിച്ച കർഷകന്റെ കുടുംബത്തിന് നഷ‌്‌ടപരിഹാരവും ഉത്തരവാദികളായ ഉദ്യോഗസ്ഥക്കെതിരെ നടപടിയുംവേണമെന്നായിരുന്നു സംഘടനകളുടെ നിലപാട്. സർക്കാർ നിരാകരിച്ചതോടെ ചർച്ച പരാജയപ്പെട്ടു.
തുടർന്നാണ് കർഷകർ ബാരിക്കേഡുകൾ നീക്കി സെക്രട്ടേറിയറ്റ് ഭാഗത്തേക്ക് നീങ്ങിയത്. രാത്രിയോടെ സെക്രട്ടേറിയറ്റിന് മുന്നിൽ നിലയുറപ്പിച്ച കർഷകർ ഘൊരാവോ തുടങ്ങി. ഇനി ചർച്ചയില്ലെന്നും തങ്ങൾ സെക്രട്ടേറിയറ്റ് ഗേറ്റിൽ എത്തിയെന്നും കർഷക നേതാവ് രാജേഷ് ടിക്കായത് പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഹരിയാനയിലെ ജയിലുകൾ നിറയ്ക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരതീയ കിസാൻ യൂണിയൻ ചാദുനി വിഭാഗം നേതാവ് ഗുർണാം സിംഗ് ചാദുനി കോൺഗ്രസിൽ നിന്ന് പണം വാങ്ങിയാണ് സമരം നടത്തുന്നതെന്ന് ഹരിയാന കൃഷി മന്ത്രി ജെ.പി. ദലാൽ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |