കൊച്ചി: എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മെഗാസ്റ്റർ മമ്മൂട്ടി പുതിയ തലമുറയിലെ അഭിനേതാക്കൾക്ക് ഗുരുവും വഴികാട്ടിയും സുഹൃത്തുമാണ്. അഭിനയം നിരീക്ഷിച്ച് അഭിപ്രായങ്ങൾ അറിയിക്കുക മാത്രമല്ല, അവരുടെ ജീവിതത്തെ സ്പർശിക്കുന്ന ജ്യേഷ്ഠൻ കൂടിയാണ്. പുതുതലമുറ മമ്മൂട്ടിയെക്കുറിച്ച് പറയുന്നു.
മണികണ്ഠൻ ആചാരി
എല്ലാ മലയാളികളും ഇന്ത്യൻ സിനിമയെ ഇഷ്ടപ്പെടുന്നവരും സിനിമാതാരങ്ങളെ ആരാധിക്കുന്നവരും സ്‌നേഹത്തോടെ മമ്മുക്ക എന്നു വിളിക്കുന്ന മെഗാസ്റ്റാറിനെ ഞാൻ സാർ എന്നാണ് വിളിക്കാറുള്ളത്. എന്തുകൊണ്ടും അദ്ധ്യാപകൻ എന്ന സ്ഥാനത്ത് കാണാൻ കഴിയുന്ന വ്യക്തിയാണ് മമ്മൂട്ടി സാർ.
മാമാങ്കം ചെയ്യുമ്പോൾ പകച്ചുനിന്ന്, ഡയലോഗ് പറയാനാകാതെ വിറച്ചപ്പോൾ എന്നെ കൂളാക്കി കുറെക്കാര്യങ്ങൾ പറഞ്ഞ്, നാടകത്തിന്റൈ കാര്യങ്ങൾ ചോദിച്ച് തണുപ്പിച്ചു.
മാമാങ്കം സിനിമയുടെ സമയത്തായിരുന്നു എന്റെ പിറന്നാൾ. അന്ന് എനിക്ക് ഷൂട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിനൊപ്പം പിറന്നാൾ ആഘോഷിക്കണമെന്ന ആഗ്രഹം മമ്മൂട്ടിയെ അറിയിച്ചു. നോമ്പ് കാലമായിരുന്നു. സന്തോഷത്തോടെ എനിക്ക് കേക്ക് മുറിച്ചുതന്നു. നോമ്പ് മുറിക്കാത്തതിനാൽ തനിക്ക് തിന്നാൻ കഴിയില്ലെന്നും വിഷമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എന്റെ കല്യാണത്തിന്റെ തലേന്ന് അദ്ദേഹത്തെ വിളിച്ചു. കല്യാണം കഴിഞ്ഞ് ഭാര്യക്കൊപ്പം വീഡിയോ കോൾ വിളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അറിയിച്ചു. അദ്ദേഹം മറുപടി തന്നില്ല. ഭാര്യയുമായി വിട്ടിലെത്തിയ സമയത്ത് അദ്ദേഹം എന്നെ വീഡിയോ കോളിൽ വിളിച്ചു. എന്നോടും ഭാര്യയോടും സംസാരിച്ചു. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ സിനിമയിൽ ഞാനുമുണ്ട് എന്ന് പറയുന്നതിലും ഒപ്പം അഭിനയിക്കാൻ കഴിഞ്ഞതിലും സന്തോഷിക്കുന്നു, അഭിമാനിക്കുന്നു.
അനുമോൾ
സിനിമയിലേക്ക് ആകർഷിച്ചവരിൽ പ്രധാനപങ്ക് മമ്മുക്കയ്ക്കുണ്ട്. സിനിമയോട് പ്രണയം തോന്നിപ്പിക്കാൻ കാരണമായ ആളാണ് അദ്ദേഹം. സിനിമാക്കാർക്കിടയിലെ പച്ചമനുഷ്യനായി ജീവിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ദേഷ്യം വന്നാൽ പ്രകടിപ്പിക്കും. സ്‌നേഹം തോന്നിയാലും. ഒന്നും മനസിൽ വച്ചുകൊണ്ടു നടക്കില്ല.
സിനിമയെ പാഷനായാണ് അദ്ദേഹം കാണുന്നത്. തുടക്കത്തിലെ പാഷൻ കെടാതെ സൂക്ഷിക്കുന്നുണ്ട്. എത്ര കഠിനമായി അദ്ധ്വാനിക്കാനും മടിയില്ല. തുടക്കാരനെന്ന നിലയിലാണ് ഓരോ സിനിമയെയും സമീപിക്കുന്നത്.
സിനിമയാകട്ടെ, സാങ്കേതികവിദ്യയാകട്ടെ, രാഷ്ട്രീയമാകട്ടെ എല്ലാത്തിനെക്കുറിച്ചും അദ്ദേഹത്തിന് അറിയാം. നാട്ടിൻപുറത്തുള്ളവരെക്കുറിച്ചും കൃഷിക്കാരുടെ ജീവിതത്തെക്കുറിച്ചും കൃത്യമായി മനസിലാക്കും. സമൂഹത്തോടും മനുഷ്യരോടും ഒപ്പമാണ്. എന്നെപ്പോലുള്ളവർക്ക് യഥാർത്ഥ മാതൃകയാക്കാവുന്ന വ്യക്തി. ഞങ്ങൾക്ക് പ്രചോദനവും പ്രേത്സാഹനവും ഊർജ്ജവുമാണ് മമ്മുക്ക.
സ്വാസിക
എല്ലാ കാര്യങ്ങളെക്കുറിച്ചും കൃത്യമായി അറിവുള്ള വ്യക്തിയെന്ന പ്രത്യേകത മമ്മുക്കയ്ക്കുണ്ട്. അദ്ദേഹത്തിനൊപ്പം കുറച്ചുസമയം ചെലവഴിച്ചാൽ പോലും നമുക്ക് ഒരുപാട് അറിവുകൾ ലഭിക്കും. അത് പകർന്നുതാരാൻ ഒരുമടിയും അദ്ദേഹത്തിനില്ല. സൂപ്പർ സ്റ്റാർ എന്ന നിലയില്ല അപ്പോൾ അദ്ദേഹം പെരുമാറുക.
ഉള്ളിൽ സ്‌നേഹം, വാത്‌സല്യം, കരുതൽ എല്ലാമുള്ള വ്യക്തിയാണ്. പുറമെയുള്ള സൗന്ദര്യം പോലെ, അല്ലെങ്കിൽ അതിലുമധികമായി ഉള്ളിൽ സൗന്ദര്യമുള്ള വ്യക്തിയാണ്. കുട്ടനാടൻ ബ്ളോഗിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്.
നടൻ എന്ന നിലയിൽ ഒരുപാട് നിരീക്ഷണപാടവം സൂക്ഷിക്കുന്ന വ്യക്തിയാണ് മമ്മുക്ക. പണ്ട് മുതൽ ഇതുവരെ ചെയ്ത വേഷങ്ങളിൽ ഒരുപാട് വൈവിദ്ധ്യം വ്യക്തമായി കാണാം. നിരീക്ഷണത്തിലൂടെ കഥാപാത്രത്തെ പൂർണമായി ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം ഞങ്ങളെ വിസ്മയിപ്പിക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |