കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിപ മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ആശങ്കയിലാണ് ഏവരും. സമ്പർക്കപട്ടികയിലുള്ളവർ നെഗറ്റീവാണെന്നത് ആശ്വാസമാണ്. നിപയിൽ നിന്ന് രക്ഷനേടാൻ വവ്വാലുകളുടെ ആവാസവ്യവസ്ഥ തകർക്കുകയോ ഇവയെ പേടിപ്പിച്ച് തുരത്താനോ ശ്രമിക്കരുത്. ഭീതിയിലാകുമ്പോൾ ഇവ പുറന്തള്ളുന്ന സ്രവം ( മൂത്രം, വായിൽ നിന്ന് വരുന്ന സ്രവം) നിപ രോഗ ബാധയ്ക്ക് കാരണമായേക്കാം. പ്രത്യേകിച്ച് മഴപെയ്ത് അന്തരീക്ഷം തണുത്തിരിക്കുന്ന സമയം. മൃഗസംരക്ഷ വകുപ്പിന്റേതാണ് നിർദേശം.
അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾ, നിർമ്മാണം നിലച്ച ഫ്ലാറ്റുകൾ, കൂറ്റൻ മരങ്ങൾ, ചെറുമരങ്ങൾ നിറഞ്ഞ വിജനമായ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് വവ്വാലുകൾ കൂട്ടത്തോടെ കണ്ടുവരുന്നത്. നിപയടക്കമുള്ള വൈസുകളുടെ വാഹകരാണ് ഇവ (പഴംതീനി വവ്വാലുകൾ). ഇണചേരുന്ന സമയം വവ്വാലിൽ വൈറസിന്റെ സാന്നിദ്ധ്യം കൂടുതലായിരിക്കും. കൃത്യമായ പഠനമില്ലെങ്കിലും തണുപ്പുകാലമായ നവംബർ, ഡിസംബർ മാസങ്ങളിലാണ് പ്രജനനകാലം. നിലവിലെ കാലാവസ്ഥ വവ്വാലുകളുടെ പ്രചരണത്തിന് ഉത്തമമാണെന്നാണ് വിലയിരുത്തൽ. അതിനാൽ കരുതൽ വേണമെന്നും നിർദേശമുണ്ട്.
പന്നികളിൽ ശ്രദ്ധവേണം
മനുഷ്യന് പുറമേ പന്നികളിലാണ് നിപ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. അതിനാൽ പന്നി ഫാം നടത്തുന്നവർ കൂടുതൽ ജാഗ്രത പാലിക്കണം. പന്നികളിൽ പനിയും വായിൽ നിന്നോ മൂക്കിൽ നിന്നോ നുരയും പതയും കണ്ടാൽ മൃഗാശുപത്രിയിൽ വിവരമറിയിക്കണം. പന്നികളെ നിരീക്ഷണത്തിൽ വയ്ക്കണം. നിപ വൈറസുകൾക്ക് 22 മുതൽ 39 ഡിഗ്രി സെൽഷ്യസ് താപനിലയിൽ മാത്രമേ നിലനിൽക്കാൻ കഴിയൂ. കൂടുതൽ ചൂടിൽ വൈറസ് അതിജിവിക്കില്ല. അതിനാൽ വേവിച്ച് പന്നിമാംസം കഴിക്കാം. അരുമമൃഗങ്ങളെ പരിചരിക്കുമ്പോഴും ശ്രദ്ധവേണം.
വവ്വാലുകൾ ചത്തനിലയിൽ,
സാമ്പിൾ പശിശോധനയ്ക്കയച്ചു
ആശങ്ക നിലനിൽക്കെ ആലുവ ശ്രീമൂലനഗരത്ത് ചത്തനിലയിൽ കണ്ടെത്തിയ വവ്വാലുകളിൽ ഒന്നിന്റെ സ്രവമടക്കം വിശദപരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് കൈമാറി. പരിശോധനാഫലം നാളെ ലഭിക്കും. കഴിഞ്ഞ ദിവസമാണ് വവ്വാലുകളെ ചത്തനിലയിൽ കണ്ടെത്തിയത്. ഒരു വവ്വാലിനെ പട്ടി കൊണ്ടുപോയി. വിവരമറിഞ്ഞ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തിയെങ്കിലും ശേഷിച്ച ഒന്നിന്റേതാണ് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. വിശദപരിശോധനയ്ക്കായി ഭോപ്പാലിലെ ലാബിലേക്കും സാമ്പിൾ അയക്കും. ഇലക്ട്രിക്ക് ഷോക്കേറ്റ് ചത്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
സംസ്ഥാനത്ത് വീണ്ടും നിപ മരണം റിപ്പോർട്ട് ചെയ്തതോടെ കൂടുതൽ ജാഗ്രത സ്വീകരിച്ചു. എല്ലാ മൃഗാശുപത്രികൾക്കും നിർദേശം കൈമാറി. വവ്വാലകളുടെ പേടിപ്പിച്ച് അവയെ തുരത്താൻ ആരും ശ്രമിക്കരുത്.
ബേബി ജോസഫ്,ജില്ലാ മേധാവി മൃഗസംരക്ഷണ വകുപ്പ്,എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |