കണ്ണൂർ: ഗുഡ്സ് ഓട്ടോ ഡ്രൈവറായ മോഹനന്റെ പക്കൽ എപ്പോഴും പത്രവും പാഠപുസ്തകങ്ങളും ഉണ്ടാവും. പുലർച്ചെ നാലു മണിക്ക് തുടങ്ങുന്ന പഠനം ഒഴിവുവേളകളിലെല്ലാം തുടരും. പേരാവൂർ കാക്കയങ്ങാട് സ്വദേശി കെ.കെ.മോഹനൻ അങ്ങനെ പത്താംതരം തുല്യതാപരീക്ഷെഴുതി ഫലം കാത്തിരിക്കുകയാണിപ്പോൾ. മകൻ കെ.കെ.സായൂജും മരുമകൾ എ.പി. ശ്രീജയും വരാനിരിക്കുന്ന പ്ലസ് ടു ഫലത്തിന്റെ ആകാംക്ഷയിലുമാണ്.
കഴിഞ്ഞവർഷം മോഹനനും ഭാര്യ സി.പരിമളവും ഏഴാം തരം പാസ്സായിരുന്നു. മോഹനൻ രണ്ടാംറാങ്കോടെയാണ് വിജയിച്ചത്. പരിമളത്തിന് 50 ശതമാനം മാർക്കും ലഭിച്ചു. തൊഴിലുറപ്പ് ജോലിക്കു പോകാറുള്ള പരിമളം പഠനം തുടർന്നില്ല. മകനും മരുമകളും പ്ലസ് വണിൽ ചേർന്നപ്പോൾ മോഹനൻ പത്താം തരം തുല്യതയ്ത്ത് രജിസ്റ്റർ ചെയ്ത് പഠനമാരംഭിച്ചു. ശ്രീജ 83 ശതമാനം മാർക്കോടെയും സായൂജ് 54 ശതമാനം മാർക്കോടെയുമാണ് പ്ലസ് വൺ വിജയിച്ചത്. ആഗ്രഹിച്ച സമയത്ത് മുടങ്ങിപ്പോയ പഠനത്തിന് വീണ്ടും അവസരം കിട്ടിയപ്പോൾ കുടുംബമൊന്നാകെ ഒരു കൈനോക്കുകയായിരുന്നു.
കുട്ടിക്കാലത്തും പഠിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിലും വീട്ടിലെ പ്രയാസങ്ങളാൽ മോഹനന് ആറാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടിവന്നു. കർണാടക കൂർഗ് സ്വദേശിയായ മരുമകൾ ശ്രീജ പ്ലസ് ടു വരെ പഠിച്ചെങ്കിലും പരീക്ഷയെഴുതാൻ കഴിഞ്ഞിരുന്നില്ല. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച ശ്രീജയ്ക്ക് ഇവിടെ മലയാളത്തിൽ വായിക്കാനും എഴുതാനും ചെറിയ പ്രയാസമുണ്ടായിരുന്നു. എന്നാൽ പ്ലസ് വൺ തുല്യത പരീക്ഷ ഇംഗ്ലീഷിൽ എഴുതാൻ അനുവാദം കിട്ടിയതോടെ ആ തടസം ഒഴിവായി. പി.എസ്.സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണിപ്പോൾ ശ്രീജ. സ്കൂൾതലത്തിൽ പഠനം നിലച്ചുപോയ ആശാരിപ്പണിക്കാരനായ സായൂജ്, മലയാളമത്ര വശമില്ലാത്ത ശ്രീജയെ സഹായിക്കുന്നിതിന് ക്ലാസിന് പോയതാണ്. ഇപ്പോൾ സായൂജിന്റെ ലക്ഷ്യവും ഒരു സർക്കാർ ജോലിതന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |