കോഴിക്കോട്: ജാഗ്രതാമന്ത്രവുമായി നിപ പ്രതിരോധത്തിന് ഒറ്റക്കെട്ടായി ജില്ലയിലെ ജനപ്രതിനിധികൾ. ആരോഗ്യമന്ത്രി വീണ ജോർജിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ഇന്നലെ ചേർന്ന യോഗത്തിൽ വൈറസ് ബാധിതപ്രദേശത്തെന്ന പോലെ ജില്ലയിലുടനീളം പരമാവധി കരുതൽ ഉറപ്പാക്കാൻ എം.പി മാരുടെയും എം.എൽ.എ മാരുടെ യോഗത്തിൽ തീരുമാനിച്ചു.
ചികിത്സയ്ക്കായുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിരീക്ഷണത്തിലുള്ളവർക്കായി പോയിന്റ് ഒഫ് കെയർ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കൽ കോളേജിൽ തുടങ്ങിക്കഴിഞ്ഞു. രോഗബാധ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും 25 വീടുകൾക്ക് രണ്ട് വളണ്ടിയർമാർ എന്ന തോതിൽ ഭവന നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്.
ജനങ്ങൾക്കിടയിലുള്ള ആശങ്ക അകറ്റുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ബോധവത്കരണ പരിപാടികൾക്ക് തുടക്കമിട്ടു. വൈറസ് രോഗബാധയുടെ ഉറവിടം കണ്ടെത്തുന്നതിന് വവ്വാലുകളെ പരിശോധിക്കാൻ പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാവിലെ ജില്ലയിലെത്തും.
വൈറസ് ഭീതിയിൽ വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാൻ മുതിരുന്നത് കൂടുതൽ അപകടം ചെയ്യും. ഇവയുടെ ആവാസ വ്യവസ്ഥയ്ക്കു നേരേയുള്ള ആക്രമണം ഗുരുതരമായ പ്രത്യാഘാതങ്ങൾക്കിടയാക്കും.
അതതു മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് എം.എൽ.എ മാർ കൃത്യമായ നിർദ്ദേശം നൽകണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ജനങ്ങളിലെ ആശങ്ക അകറ്റുന്നതിന് നേതൃപരമായ പങ്കുണ്ടാകണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.
ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾക്ക് ഇടപെടാനാകുമെന്നും എം.കെ.രാഘവൻ എംപി പറഞ്ഞു.
എം.എൽ.എ മാരായ ലിന്റോ ജോസഫ്, ഇ.കെ വിജയൻ, കെ.പി.കുഞ്ഞമ്മദ്കുട്ടി, പി.ടി.എ.റഹീം, കെ.കെ രമ, സച്ചിൻദേവ് എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |