തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേര് നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചു. ഉത്തരവ് ഉടനിറങ്ങും. ബിനാമിപ്പേരിൽ ഭൂമി വാങ്ങിക്കൂട്ടിയാൽ ഇനി പിടി വീഴുും.
സംസ്ഥാനത്ത് ഒരാൾക്ക് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും ഇനി ഒറ്റ തണ്ടപ്പേരിലായിരിക്കും. ആധാറുമായി ബന്ധപ്പെടുത്താൻ ഭൂവുടമയ്ക്ക് റവന്യൂ പോർട്ടലിൽ നിശ്ചിത സമയം ലഭിക്കും.
കഴിഞ്ഞ വർഷം റവന്യൂ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയിരുന്നു. എന്നാൽ, കേന്ദ്രസർക്കാരിന്റെ അനുമതിയോടെ മാത്രമേ സംസ്ഥാനങ്ങൾക്ക് ഏത് കാര്യവും ആധാറുമായി ബന്ധിപ്പിക്കാനാവൂ. ഇതോടെ ഒരു വർഷമായി നടപടികൾ ഫയലിൽ കുരുങ്ങി.
സർക്കാരിന്റെ നൂറ് ദിന പദ്ധതിയിൽ ഇതും നടപ്പാക്കണമെന്ന് മന്ത്രി കെ.രാജൻ നിർദേശിച്ചിരുന്നു. തുടർന്ന് ലാൻഡ് റവന്യു കമ്മിഷണർ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി
നേടുകയായിരുന്നു. നടപടികൾ പൂർത്തിയാകുന്നതോടെ, ആധാർ അധിഷ്ഠിത ഭൂമി രേഖയാണ് വില്ലേജ് ഓഫീസുകളിൽ സൂക്ഷിക്കുക. തണ്ടപ്പേരിനു പകരം 12 അക്ക തിരിച്ചറിയൽ നമ്പർ വരും.
സംസ്ഥാന റവന്യൂ വകുപ്പ് 16ന് ആരംഭിക്കുന്ന സമ്പൂർണ പോർട്ടലിൽ എല്ലാ ഭൂമി വിവരങ്ങളും ലഭ്യമാകും. സ്വന്തം ഭൂമിയുടെ വിവരങ്ങൾ പോർട്ടലിൽ കയറിനോക്കാം. പോർട്ടലിനൊപ്പം, മൊബൈലിൽ നിന്ന് കരമടയ്ക്കുന്നതിനുള്ള ആപ്പും വരും.
വിലയാധാരംറദ്ദാക്കാൻ ഇരുകൂട്ടരും എത്തണം
തിരുവനന്തപുരം:വസ്തു വാങ്ങിയ വ്യക്തിയും വില്പന നടത്തിയ വ്യക്തിയും നേരിട്ട് ഹാജരായാൽ മാത്രമേ ഇനി വിലയാധാരം റദ്ദാക്കാൻ കഴിയൂ. രജിസ്ട്രേഷൻ നടത്തിയശേഷം വില്പനക്കാരന് ആധാരം റദ്ദാക്കാമെന്ന വ്യവസ്ഥയാണ് ഭേദഗതി ചെയ്തത്.
അഡ്വാൻസ് കൈപ്പറ്റി വില്പന കരാർ എഴുതിയശേഷം എന്തെങ്കിലും കാരണം പറഞ്ഞ് റദ്ദാക്കുകയും അഡ്വാൻസ് തുക മടക്കി നൽകാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ തടയാൻ കഴിയും.
സർക്കാർ കക്ഷിയായതോ കോടതിലുള്ളതോ ആയ വ്യവഹാരത്തിന്റെ രജിസ്ട്രേഷൻ ഇത്തരത്തിൽ റദ്ദാക്കാൻ കഴിയില്ല.
കുടുംബാംഗങ്ങൾ തമ്മിലുള്ള ഇഷ്ടദാനം, കുടുംബത്തിന് പുറത്തുള്ളവർ തമ്മിലുള്ള ദാന പ്രമാണങ്ങൾ എന്നിവ റദ്ദാക്കണമെങ്കിലും രണ്ട് കൂട്ടരും നേരിട്ട് ഹാജരാകണം.
സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും ഒടുക്കണം.
വിലയാധാരത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമ്പോൾ പുതിയ ആധാരത്തിന് സമാനമായ
നടപടിക്രമങ്ങൾ പാലിക്കണം. ന്യായവിലയുടെയോ, ആധാരത്തിൽ കാണിക്കുന്ന വിലയുടെയോ എട്ട് ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി. രണ്ട് ശതമാനം ഫീസും ഒടുക്കണം.ഇഷ്ടദാനത്തിലും ദാനത്തിലും രണ്ടു ശതമാനം വീതമാണ് സ്റ്റാമ്പ് ഡ്യൂട്ടിയും ഫീസും. ഇത്തരം ആധാരങ്ങളിൽ ആയിരം രൂപയാണ് ഏറ്റവും കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി.
വാങ്ങുന്നവർ അറിയാതെ,രജിസ്ട്രേഷൻ റദ്ദാക്കി മറിച്ചുവിൽക്കുന്ന കേസുകൾ എത്തിയതിനെ തുടർന്ന് ഇരുകൂട്ടരും നേരിട്ട് ഹാജരാകാതെ രജിസ്ട്രേഷൻ റദ്ദാക്കരുതെന്ന് 2011ൽ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പക്ഷേ, ഇപ്പോഴാണ് 1958ലെ രജിസ്ട്രേഷൻ നിയമത്തിലെ ചട്ടം 30ൽ ഭേദഗതി വരുത്തി വിജ്ഞാപനമായത്.
നിലവിൽ വ്യക്തിക്ക് 7.5 ഏക്കറും, മാതാവും പിതാവും വിവാഹം കഴിക്കാത്ത മക്കളുമടങ്ങുന്ന കുടുംബത്തിന് 15 ഏക്കറും കൈവശം വയ്ക്കാം. 1970ലെ ഭൂപരിഷ്കരണ നിയമം വഴി പ്രത്യേക ഒഴിവ് ലഭിച്ച തോട്ടം ഉടമകൾക്ക് ഇത് ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |