തൃശൂർ: സംരംഭകർക്ക് വ്യവസായ നടത്തിപ്പിനുള്ള സൗകര്യം ഒരുക്കാനും ഏതെങ്കിലും തലത്തിൽ സാങ്കേതിക തടസം നേരിടുന്നവർക്ക് അവരുടെ സംരംഭം യാഥാർത്ഥ്യമാക്കാനുമുള്ള അവസരം നൽകാനും നടത്തിയ 'മീറ്റ് ദ മിനിസ്റ്റർ' സംരംഭം നടത്തുന്നവർക്കും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആശ്വാസം പകർന്നു.
പരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേട്ട് പരിഹാരങ്ങൾക്ക് വാതിൽ തുറന്നിട്ട വ്യവസായ മന്ത്രി പി. രാജീവ്, പ്രമുഖ വ്യവസായ സംരംഭകരുമായി സംവാദവും നടത്തിയാണ് മടങ്ങിയത്. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തടസങ്ങളും സംരംഭകർ ശ്രദ്ധയിൽപെടുത്തി. അത്തരം പരാതികൾ ബന്ധപ്പെട്ട വകുപ്പിലൂടെ പരിഹരിച്ച് വ്യവസായ നടത്തിപ്പ് സുഗമമാക്കുകയായിരുന്നു.
എന്റർപ്രൈസിംഗ് തൃശൂർ എന്ന പേരിൽ അടുത്ത അഞ്ച് വർഷത്തേയ്ക്കായി വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി രേഖ മന്ത്രി പ്രകാശനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ എം.ജി രാജമാണിക്യം, ജില്ലാ വികസന കമ്മിഷണർ അരുൺ കെ. വിജയൻ, അസി കളക്ടർ സുഫിയാൻ അഹമ്മദ്, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജിംഗ് ഡയറക്ടർ കെ.എസ് കൃപകുമാർ എന്നിവർ പങ്കെടുത്തു.
വ്യവസായ കേന്ദ്രത്തിന് അഭിനന്ദനം
കൊവിഡ് പ്രതിസന്ധി കാലത്തും സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് പിന്തുണ നൽകിയ ജില്ലാ വ്യവസായ കേന്ദ്രത്തെ മന്ത്രി അഭിനന്ദിച്ചു. അസെന്റ് നിക്ഷേപക സംഗമത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വിജയപാതയിൽ മുന്നേറുന്ന ആർട്ടിക് ബാത്ത് ഇന്ത്യയുടെ വിജയക്കുതിപ്പിനുള്ള അംഗീകാരം കൂടിയായിരുന്നു വ്യവസായ മന്ത്രി പി. രാജീവിൽ നിന്ന് ആർട്ടിക് മാനേജിംഗ് ഡയറക്ടർ പോൾ തച്ചിലിന് ലഭിച്ച പ്രോത്സാഹനപത്രം. ഉത്തരവാദിത്വ സംരംഭകത്വത്തിനുള്ള പ്രോത്സാഹനപത്രമാണ് സമ്മാനിച്ചത്. നിലവിൽ കേരളത്തിൽ മികച്ച സംരംഭകത്വ അന്തരീക്ഷം ഒരുക്കാൻ സർക്കാരിന് കീഴിൽ വ്യവസായ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്ന് ആർട്ടിക് മാനേജിംഗ് ഡയറക്ടർ പോൾ തച്ചിൽ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |