തൃശൂർ: വ്യവസായ മേഖലയുമായി ബന്ധപ്പെട്ട നിലവിലെ ചട്ടങ്ങളിൽ എന്തെങ്കിലും പോരായ്മകളുണ്ടോയെന്ന് പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മൂന്ന് മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും. വ്യവസായ സംരംഭം നടത്തുന്നവരുടെയും തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്‌നങ്ങളും കേൾക്കാനായി നടത്തിയ 'മീറ്റ് ദ മിനിസ്റ്റർ' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചട്ടങ്ങളിൽ കാലാനുസൃതമായ മാറ്റം വേണമെന്ന് അഭിപ്രായമുള്ളവർക്ക് അക്കാര്യം അറിയിക്കാം. സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് ആവശ്യമായ ഭേദഗതി വരുത്തും. 'ഉത്തരവാദിത്വ നിക്ഷേപം, ഉത്തരവാദിത്വ വ്യവസായം' എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. വ്യവസായ സംരംഭം തുടങ്ങുന്നതുമായി ബന്ധപ്പെട്ട നടപടിക്രമം വേഗത്തിലാക്കാൻ കഴിഞ്ഞ സർക്കാർ നടത്തിയ സുപ്രധാന നിയമനിർമ്മാണം വലിയ മാറ്റമാണ് ഈ രംഗത്തുണ്ടാക്കിയത്. ആറ് ജില്ലകളിലെ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ക്രമീകരണം നടക്കുകയാണ്.
കൂടുതൽ പരാതികളും പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ടവയാണ്. പുതിയ വ്യവസായ നിയമങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്കുള്ള ധാരണക്കുറവായിരുന്നു പ്രധാന കാരണം. ഇത് പരിഹരിക്കാനായി പഞ്ചായത്ത് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ യോഗം ചേർന്ന് വ്യക്തത വരുത്തിയിട്ടുണ്ട്. പരിഹാര നടപടികൾക്കായി അഞ്ച് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ജില്ല തിരിച്ച് ചുമതല നൽകി.
വ്യവസായ മേഖലയിലെ പരാതികളുടെ സ്റ്റാറ്റസ് അറിയാൻ പോർട്ടൽ ഉൾപ്പെടെയുള്ള സ്ഥിരം സംവിധാനം ഉണ്ടാക്കും.
സേവനം നൽകാത്തതും അഴിമതി
പുതിയ സർക്കാർ നിലവിൽ വന്നശേഷം കൊവിഡ് പ്രതിസന്ധികൾക്കിടയിലും 3,247 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടുവെന്ന് മന്ത്രി പറഞ്ഞു. 373 കോടിയുടെ പുതിയ നിക്ഷേപവും 13,209 തൊഴിലവസരവും സംസ്ഥാനത്തുണ്ടായി. സേവനങ്ങൾക്ക് പണം വാങ്ങുന്നത് മാത്രമല്ല, ന്യായമായ സേവനം നൽകാതിരിക്കുന്നതും അഴിമതിയാണ്. ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കാതിരിക്കുമ്പോഴാണ് മന്ത്രിയുടെ നേതൃത്വത്തിൽ ഇത്തരം അദാലത്തുകൾ നടത്തേണ്ടിവരുന്നത്.
വ്യക്തികൾക്ക് വ്യവസായ എസ്റ്റേറ്റ് തുടങ്ങാം
തൃശൂർ: കൂട്ടായ്മകൾക്കോ വ്യക്തികൾക്കോ വ്യവസായ എസ്റ്റേറ്റ് തുടങ്ങാനുള്ള സൗകര്യം ഒരുക്കുമെന്നും ഇതു സംബന്ധിച്ച നയത്തിന് ഉടൻ രൂപം നൽകുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. സർക്കാർ എസ്റ്റേറ്റുകളിലെ പോലെ വ്യവസായങ്ങൾക്ക് സൗകര്യം സ്വകാര്യ എസ്റ്റേറ്റുകളിലും ഉണ്ടാകും. സ്ഥലം കണ്ടെത്തി അടിസ്ഥാന സൗകര്യം ഒരുക്കിയാൽ അവിടെ വ്യവസായ സംരംഭങ്ങൾക്ക് സഹായം ലഭ്യമാക്കും. തദ്ദേശ സ്ഥാപനങ്ങൾക്കും വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങാം. പശ്ചാത്തല സൗകര്യം സർക്കാർ നൽകും. സർക്കാർ ഉടമസ്ഥതയിലുള്ള വ്യവസായ എസ്റ്റേറ്റുകളുടെ ഭൂമിയുടെ വിവരം ശേഖരിച്ചുവരികയാണ്. ഉപയോഗിക്കാതെ കിടക്കുന്നതും കേസുകളിൽപെട്ടതുമായ ഭൂമി എത്രയെന്നും പരിശോധിക്കും. ഭൂമി എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന് മാർഗരേഖയുണ്ടാക്കും.
പൊതുമേഖലാ സ്ഥാപനങ്ങളിൽ പി.എസ്.സി നിയമനം ഒഴികെയുള്ളവ നടത്തുന്നതിന് റിക്രൂട്ട്മെന്റ് ബോർഡിന് രൂപം കൊടുക്കും. അതിനുളള ബില്ല് തയ്യാറായി വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |