കൊച്ചി: മാദ്ധ്യമ പ്രവർത്തകയ്ക്ക് അശ്ളീലച്ചുവയുള്ള സന്ദേശം അയച്ച സംഭവത്തിൽ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെ.എസ്.ഐ.എൻ.സി) എം.ഡിയും കോഴിക്കോട് മുൻ കളക്ടറുമായ എൻ. പ്രശാന്തിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ്. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയിലാണ് നടപടി.
ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് കെ.എസ്.ഐ.എൻ.സി എം.ഡിയായ എൻ. പ്രശാന്തിനോട് മാതൃഭൂമി ലേഖിക വാട്ട്‌സ്ആപ്പിലൂടെ വിശദാംശം അന്വേഷിച്ചപ്പോൾ അശ്ലീലച്ചുവയുള്ള ചിത്രങ്ങൾ സഹിതമുള്ള മറുപടി നൽകിയെന്നാണ് പരാതി. ഫെബ്രുവരി 22നായിരുന്നു സംഭവം. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച് കിട്ടാതായതോടെയാണ് മാദ്ധ്യമപ്രവർത്തക വാട്‌സ്ആപ്പിലൂടെ വിഷയം ആരാഞ്ഞത്. സംഭവം വിവാദമാവുകയും ചാറ്റ് സ്‌ക്രീൻഷോട്ടുകൾ പുറത്തുവരികയും ചെയ്തതോടെ എൻ. പ്രശാന്തല്ല താനാണ് മറുപടികൾ അയച്ചതെന്ന് ഭാര്യ ലക്ഷ്മി പ്രശാന്ത് പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |