കാബൂൾ : പഞ്ച്ഷീറിലെ താലിബാൻ വിരുദ്ധ പ്രതിരോധ സേനയെ തുരത്തി അധികാരം പിടിച്ചെടുത്തെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടും അതീവ ജാഗ്രതയോടെ താലിബാൻ നേതൃത്വം. താലിബാൻ പഞ്ച്ഷീർ പിടിച്ചടക്കിയതിന് പിന്നിലെ ഒളിത്താവളത്തിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രതിരോധ സേനാ നേതാവ് അഹമ്മദ് മസൂദിന്റെ ശബ്ദ സന്ദേശം പ്രചരിപ്പിക്കുന്നതിൽ നിന്നും മാദ്ധ്യമങ്ങളെ താലിബാൻ വിലക്കി. താലിബാനെതിരെ ജനകീയ മുന്നേറ്റം ആവശ്യമാണെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശം വ്യാപകമായി പ്രചരിച്ചിരുന്നു. നിങ്ങൾ അഫ്ഗാന് പുറത്താണെങ്കിലും അകത്താണെങ്കിലും അഫ്ഗാന്റെ സ്വാതന്ത്ര്യത്തിനും, സമൃദ്ധിക്കും വേണ്ടി താലിബാനെതിരെ ഒന്നിക്കണമെന്നായിരുന്നു മസൂദ് പറഞ്ഞത്. ഇത് സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചിരിക്കുകയും മാദ്ധ്യമങ്ങൾ ഇത് പ്രാധാന്യത്തോടെ നല്കുകയും ചെയ്തിരുന്നു. മസീദിന്റെ ആഹ്വാനം രാജ്യത്ത് താലിബാനെതിരെ പ്രക്ഷോഭങ്ങൾക്ക് കാരണമാകുമെന്ന ഭയത്താലാണ് മസൂദിന്റെ സന്ദേശങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ഇതിന് പുറമേ മസൂദിനെ കാണുന്നതിൽ നിന്ന് അഫ്ഗാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായിയെയും, നാഷണൽ റീ കൺസീലിയേഷൻ കൗൺസിൽ മുൻ അദ്ധ്യക്ഷൻ അബ്ദുള്ള അബ്ദുള്ളയെയും വിലക്കിയിട്ടുണ്ട്.
അതേ സമയം പഞ്ച്ഷീർ പ്രവിശ്യയിൽ പാക് വ്യോമപിന്തുണയോടെ സമ്പൂർണ്ണ വിജയം കൈവരിച്ച് മണിക്കൂറികൾക്കുള്ളിൽ താഴ്വരയിൽ താലിബാന്റെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അജ്ഞാത സൈനിക വിമാനങ്ങൾ പറന്നതായി റിപ്പോർട്ട്. ഇതിൽ ചില വിമാനങ്ങൾ താലിബാൻ കേന്ദ്രങ്ങളെ ആക്രമിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ചയാണ് പഞ്ച്ഷീർ താഴ്വര പൂർണമായും തങ്ങളുടെ നിയന്ത്രണത്തിലായെന്ന പ്രഖ്യാപനം താലിബാൻ നടത്തുന്നത്. ഇതിന് ശേഷമാണ് അജ്ഞാത വിമാനങ്ങൾ താലിബാനെ ലക്ഷ്യമിട്ട് പറന്നതായ വാർത്തകൾ പുറത്ത് വന്നത്. എന്നാൽ താലിബാൻ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.അതേസമയം പ്രതിരോധ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ്, പഞ്ച്ഷീർ കീഴടക്കിയെന്ന താലിബാൻ വാദത്തെ തള്ളിക്കളയുകയും താലിബാനെതിരെ തന്റെ അവസാന തുള്ളി രക്തം വരെ പോരാടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതേ സമയം താലിബാനെതിരെ രൂക്ഷ വിമർശനവുമായി ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ രംഗത്തെത്തി.ഇസ്ലാമിക ഭീകരതയാണ് ലോകത്തിന് ഏറ്റവും വലിയ സുരക്ഷാ ഭീഷണിയെന്നും ആഗോള അതിതീവ്ര ഇസ്ലാമികവത്കരണ ശക്തികളിൽ പ്രധാനപ്പെട്ട സംഘടനകളിലൊന്നാണ് താലിബാനാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് ബ്ലെയറിന്റെ പ്രതികരണം. മതമൗലിക വാദികൾ ഇസ്ലാമിക ഭീകരവാദത്തിൽ മാത്രമല്ല, മറിച്ച് തങ്ങളുടെ ലക്ഷ്യപൂർത്തിയ്ക്കായി ആയുധം എടുക്കാമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |