₹സംഭവം കോയമ്പത്തൂരിൽ ₹കേസന്വേഷണത്തിന് രണ്ട് സംഘങ്ങൾ
കോയമ്പത്തൂർ: ഓടുന്ന കാറിൽ നിന്ന് സ്ത്രീയുടെ അർദ്ധ നഗ്‌നമായ മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു. പിറകെ വന്ന വാഹനങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി മുഖം വികൃതമായതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. 40 - 45 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു
തിങ്കളാഴ്ച പുലർച്ചെ അഞ്ചേ മുക്കാലോടെ, കോയമ്പത്തൂർ അവിനാശി റോഡിൽ ചെന്നിയമ്പാളയത്തിന് സമീപമാണ് സംഭവം. എസ്. യുവി കാർ നിറുത്താതെ മൃതദേഹം റോഡിലേക്ക് തള്ളിയിടുന്നത് സമീപത്തെ കടയിലെ സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തൊട്ടുപിന്നാലെ വന്ന ലോറിയും കാറും സ്ത്രീയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. യാത്രക്കാർ അറിയിച്ചതിനെ തുടർന്ന് പീളമേട് പൊലീസെത്തി മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം വലിച്ചെറിഞ്ഞ കാർ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി. കൊലപാതക സാദ്ധ്യത കണക്കിലെടുത്ത് കേസന്വേഷിക്കാൻ തമിഴ്നാട് സർക്കാർ രണ്ട് സംഘങ്ങളെ നിയോഗിച്ചു.
ചെന്നിയമ്പാളയത്തിന് സമീപത്തെ ടോൾ ഗേറ്റ് വഴി ആ സമയം കടന്നുപോയ വാഹനങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. കോയമ്പത്തൂരിലും, സമീപ പ്രദേശങ്ങളിലും നിന്ന് കാണാതായ സ്തീകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നു. കാറിൽ നിന്ന് ശരീരം പുറത്തേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം അപകടത്തിന്റെ സൂചനകളൊന്നുമില്ലെന്നതാണ് കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നത്. മൃതദേഹം പുറത്തേക്കിട്ട കാർ അല്പം മുന്നോട്ട് പോയി പാതയോരത്ത് നിറുത്തി രണ്ടു പേരിറങ്ങി നോക്കുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. കോയമ്പത്തൂർ - തിരിപ്പൂർ റോഡും വിമാനത്താവളത്തിലേക്ക് തിരിയുന്ന പ്രദേശവുമായതിനാൽ സദാ തിരക്കുള്ള മേഖലയാണിത്. വാഹനം ടോൾ ഗേറ്റ് വഴിയാണോ, സമീപത്തെ സർവീസ് റോഡ് വഴിയാണോ പോയതെന്ന് പൊലീസ് പരിശോധിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |