കൊട്ടാരം സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ
പോത്തൻകോട്: തിരുവിതാംകൂറിന്റെ ചരിത്രമുറങ്ങുന്ന പോത്തൻകോട്ടെ മണിമലക്കുന്ന് കൊട്ടാരവും പരിസരവും സംരക്ഷിക്കാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ശ്രദ്ധേയമായ മണിമലക്കുന്ന് കൊട്ടാരത്തിന്റെ ജീർണാവസ്ഥയെക്കുറിച്ചും ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും കേരളകൗമുദി നൽകിയ വാർത്തയെ തുടർന്നായിരുന്നു മന്ത്രിയുടെ സന്ദർശനം.
കൊട്ടാരത്തിന്റെ ശോച്യവസ്ഥ പുരാവസ്തു വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി, കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവകാശികളുമായി ചർച്ച നടത്തി കൊട്ടാരം സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നൂറു വർഷത്തിലേറെ പഴക്കമുള്ള കൊട്ടാരം പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് നാട്ടുകാർ ഏറെ നാളായി ആവശ്യപ്പെടുകയാണ്. പോത്തൻകോട് - നെടുമങ്ങാട് റോഡിൽ നന്നാട്ടുകാവിന് സമീപത്തായാണ് കൊട്ടാരം സ്ഥിതിചെയ്യുന്നത്.
ചരിത്രം
---------------
നിർമ്മാണത്തിലും പ്രകൃതിഭംഗിയിലും ശ്രദ്ധേയമായ മണിമലക്കുന്ന് കൊട്ടാരത്തിന് 100 വർഷത്തിലേറെ പാരമ്പര്യമുണ്ട്. 1924 മുതൽ 1931 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന പൂരാടം തിരുനാൾ സേതുലക്ഷ്‌മിഭായിയുടെ വേനൽക്കാല വസതിയായിരുന്നു ഇവിടം. തിരുവിതാംകൂർ രാജകുടുംബത്തിലെ രാമവർമ്മ വലിയകോയിത്തമ്പുരാനാണ് മണിമലക്കുന്ന് കൊട്ടാരം നിർമ്മിച്ചത്. പൂർണമായും കരിങ്കല്ലിൽ നിർമ്മിച്ച കൊട്ടാരത്തിലെ വിശാലമായ മുറികളും ഹാളുകളും തടിയിൽ തീർത്ത ഗോവണികളും ചിത്രപ്പണികളും മനോഹരമാണ് പോത്തൻകോട് ചിറ്റിക്കരയിലെ മൂന്നര ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടന്നിരുന്ന കൂറ്റൻ പാറമല പൊട്ടിച്ചാണ് കൊട്ടാരം നിർമ്മാണത്തിനാവശ്യമായ കരിങ്കല്ലുകൾ ലഭ്യമാക്കിയത്.
ഇഷ്ട ലൊക്കേഷൻ
-------------------------------------
പ്രകൃതിഭംഗി നിറഞ്ഞ മണിമലക്കുന്ന് കൊട്ടാരത്തിൽ നിരവധി ഹിറ്റ് സിനിമകൾക്കും ടെലിവിഷൻ പരമ്പരകൾക്കും സെറ്റ് ഒരുക്കിയിട്ടുണ്ട്. മോഹൻലാലിന്റെ പത്താമുദയം, ഗീതാഞ്ജലി, തച്ചോളി വർഗീസ് ചേകവർ, ജയറാമിന്റെ സൂപ്പർമാൻ, കുട്ടികളുടെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരയായ ഹലോ കുട്ടിച്ചാത്തൻ എന്നിവ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
കൊട്ടാരം ഉൾപ്പെടെ ആകെ - 55 ഏക്കർ
പ്രത്യേകതകൾ
-------------------------
1. ചരിത്ര പ്രാധാന്യമുള്ള കെട്ടിടം
2. ഉദയാസ്‌തമയക്കാഴ്ചകൾ
3. മനോഹരമായ കെട്ടിടം
4. നിർമ്മാണത്തിലെ സവിശേഷതകൾ
5. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |