കൊല്ലം: ശാസ്താംകോട്ടയിൽ ഭർത്തൃഗൃഹത്തിൽ ബി.എ.എം.എസ് വിദ്യാർത്ഥിനിയായിരുന്ന ചടയമംഗലം കൈതോട് സ്വദേശി വിസ്മയയെ (24) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണസംഘം ഉടൻ കുറ്റപത്രം സമർപ്പിക്കും. രണ്ടോ മൂന്നോ ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കേസിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് എസ്. കിരൺകുമാർ ഈ മാസം 20 ന് ജുഡിഷ്യൽ കസ്റ്റഡിയിൽ 90 ദിവസം പൂർത്തിയാകും. ഇതിന് മുമ്പായി ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് ജാമ്യത്തിനുള്ള അവസരം ഇല്ലാതാക്കാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്.
സ്ത്രീധന പീഡന മരണം, ഗാർഹികപീഡനം എന്നീ വകുപ്പുകളാണ് മുൻ അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. കുറ്റപത്രം അന്തിമവിശകലനത്തിനായി സ്പെഷൽ പ്രോസിക്യൂട്ടർ ജി. മോഹൻരാജിന് അന്വേഷണ സംഘം കൈമാറി. കിരൺകുമാറിന്റെ പോരുവഴി ശാസ്താംനടയിലെ വീട്ടിൽ ഇക്കഴിഞ്ഞ ജൂൺ 21ന് പുലർച്ചെയാണ് വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി ലഭിച്ച കാറിന് മൈലേജില്ലാത്തതിനെ സംബന്ധിച്ചും സ്ത്രീധനമായി ലഭിച്ച സ്വർണവുംപണവും കുറഞ്ഞു പോയെന്നാരോപിച്ചും നിരന്തരമുണ്ടായ വഴക്കും ശാരീരിക മാനസിക പീഡനങ്ങളുമാണ് വിസ്മമയുടെ ആത്മഹത്യയ്ക്കിടയാക്കിയത്. കേസിൽ അറസ്റ്റിലായതിന് പിന്നാലെ കിരണിനെ സംസ്ഥാന സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |