കൊച്ചി: സ്വകാര്യ ഏജൻസികളുടെ സുരക്ഷ ജീവനക്കാരിൽ നിന്ന് ഇന്നലെ 19 തോക്കുകൾ പിടിച്ചെടുത്ത സംഭവത്തിൽ കളമശേരി പൊലിസ് കേസെടുത്തു. പിടിച്ചെടുത്ത തോക്കുകളുടെ ലൈസൻസ് അടക്കമുള്ള രേഖകൾ ഹാജരാക്കാൻ സ്വകാര്യ കമ്പനി അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് ഹാജരാക്കാൻ ഇവർക്ക് കഴിയാതെ വന്നതോടെയാണ് ആയുധ നിരോധന നിയമപ്രകാരം എസ്.എസ്.വി സെക്യൂരിറ്റി സ്ഥാപനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ജമ്മു കാശ്മീരിൽ നിന്നാണ് തോക്കുകൾ കൊണ്ടുവന്നതെന്നാണ് വിവരം.
തിരുവനന്തപുരം കരമനയിൽ നിന്ന് നേരത്തെ സമാന രീതിയിൽ പൊലീസ് തോക്കുകൾ പിടികൂടിയിരുന്നു. ഇതിന്റെ തുടർ നടപടിയെന്ന നിലയിലാണ് കൊച്ചിയിലും പരിശോധന നടത്തിയത്. എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്നതിന് സുരക്ഷ നൽകുന്ന സ്വകാര്യ ഏജൻസിയുടെ ജീവനക്കാരിൽ നിന്നാണ് തോക്കുകൾ പിടികൂടിയത്. തോക്കുകൾ കൊണ്ടുവരുന്ന സ്ഥലത്തെ ലൈസൻസും അതുപയോഗിക്കുന്ന സ്ഥലത്തെ എ.ഡി.എമ്മിന്റെ ലൈസൻസും വേണമെന്നിരിക്കെ ഇവരുടെ പക്കൽ ഇതൊന്നുമില്ലായിരുന്നു. സിസ്കോ എന്ന സ്വകാര്യ ഏജൻസിക്ക് തോക്കുകളുള്ള ആളുകളെ വിതരണം ചെയ്യുന്ന മറ്റൊരു ഏജൻസിയും പ്രതിസ്ഥാനത്തുണ്ട്. ഇവർക്കെതിരെയും കേസെടുക്കും.
മുംബയ് ആസ്ഥാനമായ സ്വകാര്യ ഏജൻസി 'സിസ്കോ'യുടെ ജീവനക്കാരാണിവർ. എല്ലാവരും ജമ്മുകാശ്മീർ സ്വദേശികളാണ്. തിരുവനന്തപുരത്തേത് പോലെ ഈ തോക്കുകളുടെയും ലൈസൻസ് കാശ്മീരിലെ രജൗരി ജില്ലയിലാണ്. രജൗരി കളക്ടറുമായി ബന്ധപ്പെട്ട് ലൈസൻസിന്റെ സാധുത പരിശോധിക്കും. ലൈസൻസില്ലെന്ന് കണ്ടെത്തിയാൽ അറസ്റ്റുണ്ടാകുമെന്ന് കളമശേരി സി.ഐ പി.ആർ.സന്തോഷ് കേരളകൗമുദിയോട് പറഞ്ഞു. ജീവനക്കാർ പൊലീസ് നിരീക്ഷണത്തിലാണ്. ജില്ലയിലെ മറ്റ് സ്റ്റേഷൻ പരിധികളിലും പരിശോധന നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് അറസ്റ്റിലായ അഞ്ചു പേരും ഇതേ ഏജൻസിയുടെ ജീവനക്കാരാണ്. എ.ടി.എമ്മിൽ നിറയ്ക്കാൻ കൊണ്ടുപോകുന്ന പണത്തിന്റെ സുരക്ഷയ്ക്കായാണ് ഇവരെ നിയോഗിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |