കല്ലമ്പലം: പള്ളിക്കലിൽ സ്ഥിരമായി ആടുകളെ മോഷ്ടിച്ച് വില്പന നടത്തിവന്ന മൂന്നംഗ സംഘം അറസ്റ്റിൽ. കന്യാകുമാരി രാമവർമ്മൻചിറ മേപ്പാലം നിരപ്പുകാല പുത്തൻവീട്ടിൽ അശ്വിൻ (23), പരവൻകുന്ന് പാലമങ്കുഴി ചാലിൽ വീട്ടിൽ അമൽ (21), പള്ളിപ്പുറം പാച്ചിറ മായപ്പുറത്ത് വീട് ഷഫീഖ് മൻസിലിൽ ഷമീർ (21) എന്നിവരാണ് പിടിയിലായത്.
ചാങ്ങയിൽക്കോണം ഹബീബ മൻസിലിൽ സജീനയുടെ ആടുകൾ കഴിഞ്ഞ ആഗസ്റ്റ് 31ന് മോഷണം പോയിരുന്നു. ഇവരുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരെത്തിയ വാഹനങ്ങൾ മനസിലാക്കിയ ശേഷം നടത്തിയ പരിശോധനയിൽ പാച്ചിറയിലെ വീട്ടിൽ നിന്ന് ഇവർ പള്ളിക്കൽ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. മോഷ്ടിച്ച ആടിനെ വീടിനു പരിസരത്ത് നിന്നും കണ്ടെത്തി. മോഷണത്തിന് ഉപയോഗിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ മറ്റു മോഷണങ്ങളും പുറത്തുവന്നിട്ടുണ്ട്.
16ഓളം സ്റ്റേഷനുകളിലായി പിടിച്ചുപറി, മാലപൊട്ടിക്കൽ, കവർച്ചാകേസുകളിൽ ഇവർ പ്രതികളാണ്. പകൽ സമയങ്ങളിൽ കറങ്ങിനടന്ന് ആടുകളുള്ള വീടുകൾ കണ്ടെത്തി വയ്ക്കുകയും രാത്രി വാഹനങ്ങളിലെത്തി മോഷണം നടത്തുകയുമാണ് പതിവ്.
ആട് നിലവിളിക്കാതിരിക്കാൻ മുഖത്ത് ഉപ്പ് തേയ്ക്കുകയും ഇത് നക്കിത്തുടയ്ക്കുന്ന സമയംകൊണ്ട് ആടിനെ വണ്ടിക്കുള്ളിലാക്കുകയും ചെയ്യുന്നതാണ് രീതി. ഷമീറിന്റെ കൈയിൽ നിന്ന് പൊട്ടിയ സ്വർണമാലയും ലോക്കറ്റും കണ്ടെത്തിയിട്ടുണ്ട്. പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ സഹിൽ. എം, എ.എസ്.ഐമാരായ മനു, അനിൽകുമാർ, എസ്.സി.പി.ഒ രാജീവ്, സി.പി.ഒമാരായ ദിലീപ്ഖാൻ, ഷിജു, ജയപ്രകാശ്, വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. റിമാൻഡ് ചെയ്ത പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് സി.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |