തൃപ്രയാർ: നിയമവിദ്യാർത്ഥിനി എടമുട്ടം സ്വദേശി ശ്രുതിയെ (22) തമിഴ്നാട്ടിലെ ഈറോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രിക്കും തൃശൂർ റൂറൽ എസ്.പിയ്ക്കും പരാതി നൽകി.
വലപ്പാട് എടമുട്ടത്ത് കാർത്തികേയൻകൈരളി ദമ്പതിമാരുടെ മകൾ ശ്രുതി ബംഗളൂരുവിലെ സ്വകാര്യ കോളേജിൽ ഒന്നാം വർഷ എൽ.എൽ.ബി വിദ്യാർത്ഥിനിയായിരുന്നു. ആഗസ്റ്റ് 17നാണ് തമിഴ്നാട്ടിലെ ഈറോഡിൽ ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച് ജീവനൊടുക്കിയെന്നാണ് ഈറോഡ് സൗത്ത് പൊലീസ് വീട്ടുകാരെ ധരിപ്പിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാവിനെയും വിഷംകഴിച്ച നിലയിൽ കണ്ടെത്തി.
എന്നാൽ ഈറോഡ് പൊലീസിന്റെ തുടക്കം മുതലുള്ള ഇടപെടൽ സംശയം ജനിപ്പിക്കുന്നതാണെന്ന് അമ്മ കൈരളി പറഞ്ഞു. വിവാഹവാർഷിക ആഘോഷമെല്ലാം കഴിഞ്ഞ് ജൂലായ് 13നാണ് ശ്രുതി മടങ്ങിയത്. ആഗസ്റ്റ് 20ന് നാട്ടിലേക്ക് വരുമെന്നും പറഞ്ഞു. 17നാണ് മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഈറോഡ് പൊലീസ് അറിയിച്ചത്. അവിടെയെത്തിയപ്പോളാണ് മരണവിവരം അറിഞ്ഞത്. മകളെ ഈറോഡ് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറഞ്ഞത്.
ആദ്യം അപകടമാണെന്ന് പറഞ്ഞ പൊലീസ് പിന്നീട് വിഷം കഴിച്ചതാണെന്ന് മാറ്റി. ശ്രുതിയുടെ ബാഗോ മൊബൈലോ തിരികെ ലഭിച്ചില്ല. ആധാർ കാർഡ് തിരികെ നൽകി. മൃതശരീരം മുഴുവനായി കാണിക്കാതെ മുഖം മാത്രമേ കാണിച്ചുള്ളൂ. ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവും വിഷം കഴിച്ചെന്ന് പറഞ്ഞ് അതേ ആശുപത്രിയിലുണ്ടായിരുന്നു. സുഹൃത്തായ കോഴിക്കോട് സ്വദേശി ശ്രുതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം വേണ്ടതില്ലെന്നും ചികിത്സയിലുള്ള യുവാവിനെ കുറ്റപ്പെടുത്തരുതെന്നും പറഞ്ഞു. ഈറോഡ് പൊലീസിലെ ഒരു പൊലീസുകാരനും അത് ആവർത്തിച്ചു.
എന്നാൽ പോസ്റ്റ്‌മോർട്ടം വേണമെന്ന നിലപാടിൽ മാതാപിതാക്കൾ ഉറച്ചതോടെ വഴങ്ങി. ശ്രുതിയുടെ വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്. ഇതേക്കുറിച്ച് തൃശൂർ റൂറൽ എസ്.പി ചോദിച്ചപ്പോൾ ശ്രുതി ഓട്ടോയിൽ നിന്ന് ചാടിയപ്പോൾ സംഭവിച്ചതാണെന്നാണ് ഈറോഡ് പൊലീസിന്റെ മറുപടി. വിഷം കഴിച്ചെന്ന് പറയുന്ന എറണാകുളം സ്വദേശിയും ഒരു യുവതിയുമുൾപ്പെടെ മൂന്നുപേർക്ക് മരണത്തിൽ പങ്കുണ്ടെന്നും ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നും മാതാപിതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പരാതി അയച്ചിട്ടുണ്ട്. പകർപ്പ് പ്രധാനമന്ത്രിക്കും അയച്ചു. തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലി തമിഴ്നാട് പൊലീസിൽ നിന്ന് വിവരം തേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |