ന്യൂഡൽഹി : ഇന്ത്യയിൽ രണ്ടാം തരംഗത്തിന് കാരണമായ കൊവിഡ് ഡെൽറ്റാ വേരിയന്റ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ പടരുകയാണ്. എന്നാൽ രണ്ടാം തരംഗം ഇന്ത്യയിൽ, കേരളമൊഴിച്ചുള്ള മറ്റ് സംസ്ഥാനങ്ങളിൽ കെട്ടടങ്ങിയിട്ട് മാസങ്ങൾ കഴിയുകയും ചെയ്തു. രാജ്യത്ത് മൂന്നാം തരംഗമുണ്ടാവും എന്ന് വിദഗ്ദ്ധർ കണക്ക് കൂട്ടിയ സമയം എത്തിയിട്ടും അതിന്റെ സൂചനകൾ ലഭ്യമാവാത്തത് ഇന്ത്യയിൽ കൊവിഡിന് മൂന്നാം തരംഗമുണ്ടാവില്ലെന്ന സാദ്ധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ഈ വർഷം ആദ്യം രണ്ടാം തരംഗത്തിന് കാരണമായ ഡെൽറ്റ വേരിയന്റിന് ശേഷം പുതിയ കൊവിഡ് വകഭേദം രാജ്യത്ത് കണ്ടെത്തിയിട്ടില്ല. 2020 ഓഗസ്റ്റ് മാസത്തിലും 2021 മാർച്ചിലുമാണ് രാജ്യത്ത് കൊവിഡ് ഒന്നും രണ്ടും തരംഗങ്ങൾ തീർത്തത്. ഗണ്യമായി വേഗത്തിൽ പടരുന്ന വകഭേദം ഇല്ലെങ്കിൽ മൂന്നാമത്തെ തരംഗത്തിന് സാദ്ധ്യത കുറവായിരിക്കും എന്നാണ് കാൺപൂർ ഐ ഐ ടിയിലെ പ്രൊഫസറായ മനീന്ദ്ര അഗർവാളിന്റെ അഭിപ്രായം. ഒരു ദേശീയ മാദ്ധ്യമത്തിനോടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇപ്പോൾ കേരളത്തിലുള്ള കൊവിഡ് കേസുകൾ കൂടി കുറയുന്നതോടെ രാജ്യത്ത് സാഹചര്യം കുറച്ച് കൂടി മെച്ചപ്പെടും. ഇപ്പോൾ മിക്ക ദിവസങ്ങളിലും രാജ്യത്തെ കൊവിഡ് കേസുകളുടെ എഴുപത് ശതമാനത്തിനും മുകളിൽ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്.
രണ്ടാം തരംഗത്തിന് തൊട്ടടുത്ത ഏപ്രിൽ മേയ് മാസങ്ങളിൽ രാജ്യത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 20 ശതമാനത്തിലധികമായിരുന്നു. എന്നാൽ ഇപ്പോൾ ഇത് കേവലം 2.5 ശതമാനമായി കുറഞ്ഞു. ബ്ല്യു എച്ച് ഒ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു നിശ്ചിത കാലയളവിൽ അഞ്ചിൽ താഴെയുള്ള ടിപിആർ അർത്ഥമാക്കുന്നത് അവിടെ കൊവിഡ് വ്യാപനം വളരെ മന്ദഗതിയിലാണ് എന്നാണ്. രാജ്യത്ത് ഇപ്പോൾ കൊവിഡ് മരണ നിരക്കും രണ്ടാം തരംഗത്തിന് മുമ്പുള്ളതിനേക്കാളും ഒരു ശതമാനം കുറഞ്ഞിട്ടുണ്ട്.
വാക്സിൻ കൊവിഡിനെ നേരിടും
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം വ്യാപിക്കില്ലെന്ന് വിദഗ്ദ്ധർക്ക് ശുഭാപ്തിവിശ്വാസം പകരുന്ന മറ്റൊരു കാര്യം വാക്സിനേഷനാണ്. കൊവിഡ് പുതിയ വകഭേദം ഉണ്ടായാൽ പോലും പ്രതിരോധ കുത്തിവയ്പ്പിന്റെ ഫലമായി ദുതഗതിയിലുള്ള വ്യാപനം തടയാൻ കഴിയും. രാജ്യത്ത് ഇതുവരെ 70 കോടിയിലധികം വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ട്, ജനസംഖ്യയുടെ 56 ശതമാനത്തിലധികം പേർക്ക് കുറഞ്ഞത് ഒരു ഡോസെങ്കിലും ലഭിച്ചിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |