തിരുവനന്തപുരം: എ ആര്‍ നഗര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രിക്ക് പിന്നാലെ കെ ടി ജലീലിനെ തള്ളി സഹകരണ മന്ത്രി വി എന്‍ വാസവനും രംഗത്തെത്തി. 'സഹകരണ ബാങ്ക് തിരിമറി അന്വേഷിക്കാൻ ഇഡിയുടെ ആവശ്യമില്ല. അതിന് കേരളത്തില്‍ സംവിധാനമുണ്ട്. സഹകരണം സംസ്ഥാന വിഷയമാണ്. ബാങ്കുമായി ബന്ധപ്പെട്ട പരാതികൾ വന്നത് ഇപ്പോഴാണ്. വിഷയം ജലീല്‍ എന്നെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി വിഷയത്തില്‍ നന്നായി കമന്റ് ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിന്ന് കൊടുക്കില്ല - വാസവൻ പറഞ്ഞു.
ഇന്നലെ വൈകിട്ട് ആറുമണിക്കുള്ള വാർത്താസമ്മേളനത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ ആര്‍ നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം ഇ ഡി അന്വേഷിക്കണമെന്നുമുള്ള ജലീലിന്റെ ആവശ്യത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. 'കേരളത്തിലെ സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഇഡിയുടെ ചോദ്യംചെയ്യലോടുകൂടി ജലീലിന് ഇഡിയില്‍ വിശ്വാസം കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. സഹകരണ ബാങ്കില്‍ ഇഡി അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഇതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി കെ ടി ജലീലും രംഗത്തെത്തിയിരുന്നു. 'മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും അദ്ദേഹത്തിനുണ്ടെന്നും ജലീല്‍ ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |