കാബൂൾ : ശരീരം പുറത്ത് കാണുന്നതിനാൽ സ്ത്രീകൾ സ്‌പോർട്സിൽ പങ്കെടുക്കേണ്ടെന്ന് താലിബാൻ. ഇതോടെ അഫ്ഗാനിസ്ഥാന്റെ വനിതാ ടീമുകൾ പിരിച്ചുവിടും എന്ന് ഉറപ്പായിരിക്കുകയാണ്. കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ശരീരം പുറത്ത് കാണുമെന്നതിനാലാണ് വിലക്കെന്നാണ് താലിബാന്റെ വിശദീകരണം. ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് കഴിയില്ലെന്ന് ഇന്ന് പുതിയ അഫ്ഗാൻ ഇടക്കാല സർക്കാർ വെളിപ്പെടുത്തി.
തങ്ങൾ മതനിയമങ്ങൾ പിന്തുടരും എന്നാണ് താലിബാൻ നേതാക്കൾ അഭിപ്രായപ്പെട്ടത്. മതനിയമങ്ങൾ പാലിച്ചു കൊണ്ട് സ്ത്രീകൾക്ക് വിദ്യാഭ്യാസം നടത്താമെന്ന് താലിബാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. പെൺകുട്ടികളെ വനിതാ അദ്ധ്യാപകർ മാത്രമേ പഠിപ്പിക്കുകയുള്ളൂവെന്നും എന്നാൽ അത് സാദ്ധ്യമല്ലെങ്കിൽ നല്ല സ്വഭാവമുള്ള വൃദ്ധരായ പുരുഷൻമാർക്ക് ക്ലാസെടുക്കാനും താലിബാൻ അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം കർട്ടൻ ഉപയോഗിച്ച് വേർതിരിച്ച ക്ലാസുകളിൽ ആൺ പെൺകുട്ടികൾ ഇരിക്കുന്ന ചിത്രം പുറത്ത് വന്നിരുന്നു.
സ്വകാര്യ അഫ്ഗാൻ സർവകലാശാലകളിൽ പഠിക്കുന്ന സ്ത്രീകൾ അബായ വസ്ത്രവും നിഖാബും ധരിക്കണമെന്ന് താലിബാൻ ഉത്തരവിറഖ്കിയിരുന്നു. 2001 ൽ താലിബാന്റെ കിരാത ഭരണം അവസാനിച്ചതിനു ശേഷം കൂണുപോലെ വളർന്ന സ്വകാര്യ കോളേജുകൾക്കും സർവകലാശാലകൾക്കും ഈ ഉത്തരവ് ബാധകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |