കൊച്ചി: കോളിളക്കം സൃഷ്ടിച്ച മാനസ കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ മാനസയെ വെടിവച്ചുകൊന്ന രഖിലിന്റെ ഉറ്റസുഹൃത്ത് ആദിത്യനാണ് അറസ്റ്റിലായത്. ഇയാളെ തെളിവെടുപ്പിനായി ബീഹാറിലേക്ക് കൊണ്ടുപോയി.
കൊലപാതകം നടത്താൻ രഖിൽ തോക്കുവാങ്ങിയത് ബീഹാറിൽ നിന്നാണ്. തോക്ക് വാങ്ങാനായി ഇതരസംസ്ഥാനത്തൊഴിലാളികളെ ജോലിക്ക് വേണ്ടി കൊണ്ടുവരാനെന്ന പേരിലാണ് രഖിലും ആദിത്യനും ബീഹാറിലേക്ക് പോയത്.ആദിത്യൻ രഖിലിന്റെ ഉറ്റസുഹൃത്തും ഒപ്പം ബിസിനസ് പങ്കാളിയുമാണ്.
രഖിലിന് തോക്ക് വിറ്റ ബീഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ് കുമാർ വർമ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ബീഹാറിൽ നിന്നാണ് ഇവരെ കേരള പൊലീസ് അറസ്റ്റുചെയ്തത്. സോനു കുമാർ നൽകിയ വിവരത്തെ തുടർന്നാണ് തോക്ക് കച്ചവടത്തിന്‍റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സർ സ്വദേശി മനേഷ് കുമാറിനെ പൊലീസ് പിടികൂടിയത്. 35000 രൂപയ്ക്കാണ് ഇവരിൽ നിന്ന് തോക്ക് വാങ്ങിയത്. തന്റെ കീഴിൽ ജോലിചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് ബീഹാറിൽ തോക്ക് എളുപ്പത്തിൽ വാങ്ങാൻ കിട്ടുമെന്ന് രഖിൽ മനസിലാക്കിയത്.
മാനസയും രഖിലുമായുള്ള ബന്ധം തകർന്നതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കരുതുന്നത്. ദിവസങ്ങൾ നീണ്ട ആസൂത്രണത്തിനുശേഷമാണ് കൊലപാതകം നടത്തിയത്. ഇതിനായി മാനസ താമസിച്ച വീടിനോട് ചേർന്ന് വാടകയ്ക്ക് വീടെടുത്ത് ദിവസങ്ങളോളം പെൺകുട്ടിയെ ഇയാൾ നിരീക്ഷിച്ചിരുന്നു.മാനസയെ വെടിവച്ചുകൊന്നശേഷം അതേ തോക്കുപയോഗിച്ച് വെടിവച്ച് രഖിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |