പുതിയൊരു ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തി ശരാശരി പ്രേക്ഷകരെപ്പോലും പൊതുബോധത്തിനെതിരെ ചിന്തിക്കാൻ പ്രേരിപ്പിച്ചതിന്, അത് ചലച്ചിത്ര ജീവിതത്തിലുടനീളം നിലനിറുത്തിയതിന് ഒടുങ്ങാത്ത നന്ദിയും സ്നേഹവും കടപ്പാടും
കുടുംബനാഥന്റെ ദുരധികാരത്തിന്റെയും ഈഗോയുടെയും ഇരകളാകാൻ വിധിക്കപ്പെട്ട മക്കളുടെ ജീവിതമാണ് കടൽപ്പാലമെന്ന സിനിമയിലെ പ്രമേയം.
സത്യൻ അവതരിപ്പിച്ച അന്ധനായ അച്ഛൻ. കണ്ണിനു കാഴ്ച കിട്ടിയിട്ടും കണ്ണടച്ച് ഇയാളിങ്ങനെ അന്ധത അഭിനയിക്കുന്നതെന്തിന് എന്ന് എന്നും തോന്നിയിട്ടുണ്ട്. മക്കളെ ശ്വസിക്കാനനുവദിക്കാതെ മുൾമുനയിൽ നിർത്തി പരീക്ഷിക്കുന്ന അധികാരമൂർത്തിയാണയാൾ. അതാണ് അയാളുടെ പ്രതാപത്തിന്റെ ഒരടയാളം. സത്യന്റെ കയ്മളദ്ദേഹത്തെ കണ്ട്, അങ്ങനെ വേണം അച്ഛന്മാരെന്ന് അന്നത്തെ ഗൃഹസ്ഥന്മാർ ഞെളിഞ്ഞ് അഭിമാനിച്ചിരുന്നു.
ഇടക്കിടെ അമർത്തി മൂളുകയും സമ്മർദ്ദങ്ങളിൽ പെടുമ്പോൾ കയ്യിലിരിക്കുന്ന വളഞ്ഞ ഊന്നുവടിയിൽ മുഴുവൻ ബലവും കൊടുത്ത് കാണികളിൽ സമ്മർദ്ദമിരട്ടിപ്പിക്കുകയും ചെയ്യുന്ന കാരണവർ. അയാളുടെ ആഴമേറിയ മൗനങ്ങൾ വീടിനെ അഗ്നിപർവ്വതമാക്കുന്നു.സത്യന്റെ ജീവിതത്തിലെ അവിസ്മരണീയ കഥാപാത്രം. ജാതീയതയുടെയും തറവാടിത്തത്തിന്റെയും മുഷ്ക് ഉടുപ്പിലും നടപ്പിലും വാക്കിലും നോട്ടത്തിലും .
ഇന്നു കാണുമ്പോഴും ആണധികാരത്തിന്റെ കഠിന മാതൃകയായി ആ രൂപം പുതുമ തെല്ലും നഷ്ടപ്പെടാതെ കടന്നുവരുന്നു. ഒടുവിൽ ചീട്ടുകോട്ട പോലെ അയാളുടെ ഹുങ്ക് തകരുന്നു. മക്കൾ നാലു വഴിക്കും ചിതറുന്നു. അയാൾക്കു നേരെ നാനാഭാഗത്തു നിന്നും വിരലുകൾ നീളുന്നു. ചോദ്യങ്ങൾ ഉയരുന്നു. കെ.എസ്. സേതുമാധവന്റെ കടൽപ്പാലം .
ആണധികാരത്തിന്റെ ദുരുപയോഗത്തെ അതിന്റെ മുഴുവൻ രാഷ്ട്രീയ ധ്വനികളോടെയും സേതുമാധവൻ തന്റെ ചലച്ചിത്രങ്ങളിൽ ആവിഷ്കരിച്ചു. വാഴ് വേ മായത്തിലെ സംശയ രോഗം ബാധിച്ച സുധീന്ദ്രൻ മറ്റൊരുദാഹരണം. ഓടയിൽ നിന്ന് , അനുഭവങ്ങൾ പാളിച്ചകൾ, അടിമകൾ, ഒരു പെണ്ണിന്റെ കഥ എത്രയോ ഇനിയും ..
അന്നത്തെ നായക സങ്കൽപവുമായി തീരെ ഇണങ്ങാത്ത . സത്യന്റെ ഇരുണ്ടതും കുറുകിയതുമായ ശരീരത്തെയും അനുനാസിക ഛായയുള്ള ശബ്ദത്തെയുമാണ് അപകർഷത ബാധിച്ച മലയാളി ആൺഹുങ്കുകളെ ആവിഷ്കരിക്കാൻ ഏറ്റവും ഉചിതമായ മാദ്ധ്യമമായി സേതുമാധവൻ തിരഞ്ഞെടുത്തത്. എതിർ നിർത്തിയതോ ആത്മവിശ്വാസവും തലയെടുപ്പും നെഞ്ചെടുപ്പും കൊണ്ട് മലയാള സിനിമയെ ചുമലിലേറ്റിയ ഷീലയെയും . എക്കാലത്തെയും മികച്ച സംവിധാന മാതൃകയാണ് സേതുമാധവൻ .
ഇന്നും പ്രസക്തമായ കഥകൾ. മികച്ച സിനിമാവിഷ്കാരങ്ങൾ. ഒന്നാന്തരം ഗാനങ്ങൾ . എന്റെ ഏറ്റവും മികച്ച ഗാനങ്ങൾ തിരഞ്ഞെടുത്താൽ അവയിലേറെയും സേതുമാധവന്റെ സിനിമയിലേതാകും
1. ഉജ്ജയിനിയിലെ ഗായിക
2 . പ്രവാചകന്മാരേ പറയൂ
3. മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും
4 . ജൂലി ഓ മൈ ഡാർലിങ്
5. ചെത്തി മന്ദാരം തുളസി
6. താഴമ്പുമണമുള്ള തണുപ്പുള്ള രാത്രിയിൽ
7. സുപ്രഭാതം സുപ്രഭാതം
നീലഗിരിയുടെ സഖികളേ
8. കണ്ണുനീർത്തുള്ളിയെ
9. അണിയം മണിയം പൊയ്കയിൽ
10. തൃപ്രയാറപ്പാ ശ്രീ രാമാ...
11. കല്യാണി കളവാണി
(ഇനിയുമുണ്ട് ഒരു പാട് )
കെ. എസ് സേതുമാധവനെന്ന ചലച്ചിത്രപ്രതിഭക്ക് അഭിനന്ദനങ്ങൾ
പുതിയൊരു ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തി ശരാശരി പ്രേക്ഷകരെപ്പോലും പൊതുബോധത്തിനെതിരെ ചിന്തിക്കാൻ പ്രേരിപ്പിച്ചതിന്, അത് ചലച്ചിത്ര ജീവിതത്തിലുടനീളം നിലനിറുത്തിയതിന് ഒടുങ്ങാത്ത നന്ദിയും സ്നേഹവും കടപ്പാടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |