ന്യൂഡൽഹി: കളളപ്പണമുണ്ടെങ്കിൽ ആരുടെ നിയന്ത്രണത്തിലുളള ബാങ്കാണെങ്കിലും കേന്ദ്ര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ. തൃശൂരിൽ സിപിഎമ്മിന്റെ നിയന്ത്രണത്തിലുളള ബാങ്കായാലും മറ്റാരുടെയെങ്കിലും നേതൃത്വത്തിലെ ബാങ്കായാലും നടപടിയെടുക്കാൻ തടസമില്ല. രാജ്യതലസ്ഥാനത്ത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എ.ആർ നഗർ ബാങ്ക് തട്ടിപ്പിലൂടെ ലീഗ്-സിപിഎം അടവുനയം വ്യക്തമായെന്നും വി.മുരളീധരൻ വ്യക്തമാക്കി.
അതേസമയം കെ.ടി ജലീലിന്റെ ഇടപെടലുകളിൽ മുഖ്യമന്ത്രിയ്‌ക്ക് പുറമേ ഇടത് നേതാക്കൾക്കുളള അതൃപ്‌തിയും വ്യക്തമായിട്ടുണ്ട്. പ്രതികരണത്തിൽ ജാഗ്രത പുലർത്തണമെന്ന് സിപിഎം ആക്‌ടിംഗ് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ എ.ആർ നഗർ കേസിലെ കെ.ടി ജലീലിന്റെ ഇടപെടലിനോടുളള അതൃപ്‌തി വ്യക്തമാക്കി. ജലീലിനെ അദ്ദേഹം നേരിട്ട് വിളിച്ച് അതൃപ്തി അറിയിച്ചതായാണ് വിവരം.
ജലീലിന്റെ ആരോപണങ്ങളെ സഹകരണ മന്ത്രി വി.എൻ വാസവനും തളളി. എ.ആർ നഗർ ബാങ്കിൽ ക്രമക്കേട് നടന്നോ എന്ന് അറിയില്ല. അന്വേഷണ റിപ്പോർട്ട് സർക്കാരിന് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെയെങ്കിലും വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങൾക്ക് വേണ്ടി ഗവണ്മെന്റിന് നിൽക്കാനാവില്ലെന്നും വാസവൻ പ്രതികരിച്ചു. അതേസമയം വിഷയത്തിൽ അവസാന ശ്വാസം വരെ പോരാട്ടം തുടരുമെന്നാണ് കെ.ടി ജലീൽ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |