പാലക്കാട്: ലോക്ക് ഡൗൺ പിൻവലിച്ചതോടെ ഞായറാഴ്ചകളിലും ദീർഘദൂര സർവീസുകൾ ഉൾപ്പെടെ കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി. അവശ്യസർവീസ് വിഭാഗത്തിലായതിനാൽ നേരത്തെ ഞായറാഴ്ചകളിൽ 32 സർവീസുകൾ നടത്തിയിരുന്നു. എന്നാൽ ലോക്ക്ഡൗൺ പിൻവലിച്ചതോടെ വരുംദിവസങ്ങളിലായി സർവീസുകളുടെ എണ്ണം കൂട്ടുമെന്ന് അധികൃതർ പറഞ്ഞു.
രാത്രി സർവീസുകളും നടത്തും. ജില്ലയിൽ ആകെ 75 സർവീസുകളാണ് ഉള്ളത്. കോഴിക്കോട് ഭാഗത്തേക്ക് അരമണിക്കൂർ ഇടവിട്ട് സർവീസ് ഉണ്ട്. അഞ്ച് ബോണ്ട് സർവീസുകളും നടത്തുന്നുണ്ട്. ഇതിൽ കോയമ്പത്തൂർ ഭാഗത്തേക്ക് മൂന്ന്, എലവഞ്ചേരി- സിവിൽ സ്‌റ്റേഷൻ ഒന്ന്, മണ്ണുത്തി കാർഷിക സർവകലാശാലയിലേക്ക് ഒന്ന് എന്നിങ്ങനെയാണ് സർവീസ്.
-വരുമാനം കുറഞ്ഞുതന്നെ
കൊവിഡ് വ്യാപനത്തിനുശേഷം യാത്രക്കാർ പൊതുഗതാഗതം കുറച്ചതോടെ നിലവിൽ കെ.എസ്.ആർ.ടി.സിക്ക് വരുമാനം കുറവാണ്. ദിനംപ്രതി അഞ്ചര ലക്ഷം രൂപ മാത്രമാണ് ലഭിക്കുന്നത്. കൊവിഡിനുശേഷം കോയമ്പത്തൂർ ഭാഗങ്ങളിലേക്ക് ഉൾപ്പെടെയുള്ള അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കാത്തതും വരുമാനത്തെ ബാധിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ സ്ഥാപനത്തെ നഷ്ടത്തിൽ നിന്നും കരകയറ്റാൻ ജില്ലയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആർ.ടി.സി. ഇതിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങൾക്കും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ഡീസൽ അടിക്കാൻ സൗകര്യം ഒരുക്കും. കൂടാതെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ കൂട്ടിയോജിപ്പിച്ച് പൈതൃകം എന്ന പേരിൽ സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് അധികൃതർ പറഞ്ഞു.
ഒരു ദിവസത്തെ ചെലവ്
ശമ്പളത്തിന് എട്ട് ലക്ഷവും ഡീസലിന് നാലു ലക്ഷവും ഉൾപ്പെടെ 12 ലക്ഷം രൂപയാണ് പാലക്കാട് ഡിപ്പോയിൽ ഒരു ദിവസത്തെ ചെലവ്.
ചൊവ്വാഴ്ചയിലെ വരുമാനം
പാലക്കാട് ഡിപ്പോ- 5,91,051 രൂപ
ചിറ്റൂർ ഡിപ്പോ- 2,30,351 രൂപ
മണ്ണാർക്കാട് ഡിപ്പോ- 1,84,680 രൂപ
വടക്കഞ്ചേരി - 1,76,774 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |