കോഴിക്കോട്: നിപ-കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി ക്രമീകരണങ്ങൾ വിലയിരുത്തി. നിപ ചികിത്സാ സംവിധാനങ്ങളെകുറിച്ച് മന്ത്രി ആരോഗ്യ പ്രവർത്തകരുമായി ചർച്ച നടത്തി. നിപ രോഗികളുടെ പരിചരണവും ചികിത്സയും സംബന്ധിച്ച് മെഡിക്കൽ ബോർഡ് ചേർന്ന് സംസ്ഥാന മെഡിക്കൽ ബോർഡിന് റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശിച്ചു. നിപയോടൊപ്പം കൊവിഡും കൊവിഡ് ഇതര ചികിത്സയും ഒരു പോലെ മുന്നോട്ടു കൊണ്ടു പോകണമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് രോഗം വരാതിരിക്കാൻ വേണ്ടത്ര സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്തണം. ജീവനക്കാർക്ക് വിദഗ്ദ്ധ പരിശീലനം നൽകാനും മന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ നിപ ലാബിന്റെ പ്രവർത്തനം പ്രത്യേകം വിലയിരുത്തി. എൻ.ഐ.വി പൂന, എൻ.ഐ.വി ആലപ്പുഴ എന്നിവിടങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുമായി മന്ത്രി ചർച്ച നടത്തി. സാമ്പിൾ ശേഖരം മുതൽ പ്രത്യേക സുരക്ഷയും കരുതലും എല്ലാവരും സ്വീകരിക്കേണ്ടതാണെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകി.
മെഡിക്കൽ കോളേജ് വികസനം സംബന്ധിച്ച് നടന്ന യോഗത്തിൽ കാത്ത് ലാബിന്റെ പ്രവർത്തനം 24 മണിക്കൂറാക്കാൻ നിർദ്ദേശം നൽകി. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് പ്രാധാന്യം നൽകണം. കരൾമാറ്റ ശസ്ത്രക്രിയയ്ക്കുള്ള സംവിധാനം വേഗത്തിൽ സജ്ജീകരിക്കണം. വിദഗ്ദ്ധ ഡോക്ടർമാരും ഉയർന്ന ചികിത്സാ സംവിധാനവുമുള്ള മെഡിക്കൽ കോളേജിനെ ലോകോത്തര നിലവാരത്തിലേക്കുയർത്താൻ പരിശ്രമിക്കണം. ഗവേഷണങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |