പുതിയ കണ്ടെത്തലുകളുമായി രണ്ടാം വർഷം
തിരുവനന്തപുരം : ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡർ ലക്ഷ്യം കണ്ടില്ലെങ്കിലും ചന്ദ്രയാൻ - 2 ദൗത്യത്തിന്റെ ഓർബിറ്റർ പേടകം ചന്ദ്രനെ ചുറ്റി ചരിത്രമാവുകയാണ്. രണ്ടു വർഷം കൊണ്ട് ഒൻപതിനായിരത്തിലേറെ ഭ്രമണങ്ങളാണ് പൂർത്തിയാക്കിയത്.
ഈ പ്രയാണത്തിനിടെ ചന്ദ്രന്റെ മണ്ണിലെ മാംഗനീസും ക്രോമിയവും ഉൾപ്പെടെയുള്ള മൂലകങ്ങളുടെ കൃത്യമായ വിവരങ്ങൾ നൽകി ഗവേഷണലോകത്തെ വിസ്‌മയിപ്പിച്ചു. പുതുതായി കണ്ടെത്തിയ മൂലകങ്ങളിൽ ഓക്സിജൻ, അലൂമിനിയം, സിലിക്കൺ, കാത്സ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയവയുമുണ്ട്. വിദൂരസംവേദനം ( റിമോട്ട് സെൻസിംഗ് ) വഴിയാണ് മൂലക സാന്നിദ്ധ്യം കണ്ടെത്തിയതെന്ന് ഐ.എസ്.ആ.ഒ അറിയിച്ചു.
ചന്ദ്രയാൻ-2 രണ്ട് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഐ.എസ്.ആർ.ഒ ഫേസ്ബുക്കിലും യൂട്യൂബിലും തത്സമയം സംപ്രേഷണം ചെയ്ത രണ്ടു ദിവസത്തെ ചാന്ദ്രശാസ്ത്ര ശില്പശാലയിലാണ് ചെയർമാൻ ഡോ. കെ. ശിവൻ പുതിയ വിവരങ്ങൾ പുറത്തുവിട്ടത്. 2019 സെപ്തംബർ ആറിനാണ് ചന്ദ്രയാൻ-2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയത്.
നേട്ടങ്ങൾ പലത്
മഗ്നീഷ്യം, അലൂമിനിയം, സിലിക്കൺ, കാത്സ്യം, ടൈറ്റാനിയം, ഇരുമ്പ്, സോഡിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിദ്ധ്യം പരിശോധിക്കാൻ രണ്ടാം ചന്ദ്രയാനിലെ ലാർജ് ഏരിയ സോഫ്റ്റ് എക്സ്‌റേ സ്‌പെക്ട്രോമീറ്റർ പേലോഡ് ഫലങ്ങൾ ഗുണം ചെയ്തെന്ന് ഐ.എസ്.ആർ.ഒയുടെ ഗവേഷണരേഖ.
നേരത്തേയുള്ള ചാന്ദ്രദൗത്യങ്ങളിൽ ശേഖരിച്ച മണ്ണ് സാമ്പിളുകളിലൂടെയാണ് മൂലകങ്ങളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നത്. ചന്ദ്രയാൻ 2ലെ എട്ട് പേലോഡുകൾ റിമോട്ട് സെൻസിംഗിലൂടെയും ഇൻസിറ്റു സാങ്കേതിക വിദ്യയിലൂടെയുമാണ് നിരീക്ഷണം നടത്തുന്നത്.
2019 ജൂലായ് 22ന് വിക്ഷേപിച്ച ചന്ദ്രയാൻ 2 ലക്ഷ്യത്തിന് അല്പം അകലെ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചുവീഴുകയായിരുന്നു.
'ആന്തരിക സൗരയൂഥത്തിന്റെ പരിണാമം മനസിലാക്കാൻ ചന്ദ്രയാൻ - 2 സഹായിക്കും".
- ഡോ. കെ. ശിവൻ,
ഐ.എസ്.ആർ.ഒ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |