തിരുവനന്തപുരം: കൊലക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന തമിഴ്നാട് തൂത്തുക്കുടി കായൽപട്ടണം സ്വദേശി ജാഹിർ ഹുസൈൻ (48) ജയിൽ ചാടാൻ കാരണം സുരക്ഷാവീഴ്ചയല്ല, ജീവനക്കാരുടെ നോട്ടക്കുറവാണെന്ന് ജയിൽ വകുപ്പ്. ജയിലിലെ സുരക്ഷാസംവിധാനത്തിന് പാളിച്ചയുണ്ടായിട്ടില്ല. ജയിൽ കെട്ടിടത്തിനു പുറത്ത്, വളപ്പിലെ അലക്കുകേന്ദ്രത്തിൽ നിരീക്ഷണത്തിന് നിയോഗിച്ചിരുന്ന അസി.പ്രിസൺ ഓഫീസറുടെ കണ്ണുവെട്ടിച്ചാണ് ജാഹിർ കടന്നത്. ഈ സാഹചര്യത്തിൽ തടവുകാരുടെ നിരീക്ഷണം ശക്തമാക്കണമെന്നും ഒരു വീഴ്ചയുമുണ്ടാകരുതെന്നും മേഖലാടിസ്ഥാനത്തിൽ ജീവനക്കാരുടെ യോഗം വിളിച്ച് ജയിൽ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് നിർദ്ദേശിച്ചു.
കൊവിഡ് സാഹചര്യത്തിൽ പകുതിയിലേറെ തടവുകാർ പ്രത്യേക അവധിയിൽ പുറത്താണ്. കൊലക്കുറ്റം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ശിക്ഷയനുഭവിക്കുന്നവർ മാത്രമാണ് ജയിലിലുള്ളത്. പൂജപ്പുര സെൻട്രൽ ജയിലിൽ 780 തടവുകാരേയുള്ളൂ. ഇവരെ നിരീക്ഷിക്കാനും മറ്റുമായി 240 ജീവനക്കാരുണ്ട്. ജയിൽ അക്കാഡമിയിലെ പരിശീലനം നിറുത്തിവച്ച്, അസി.പ്രിസൺ ഓഫീസർമാരെയടക്കം സെൻട്രൽ ജയിലുകളിലേക്ക് നിയോഗിച്ചിട്ടുണ്ട്. എന്നിട്ടും തടവുകാരെ നിരീക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.
പൂജപ്പുരയിൽ ജയിൽവളപ്പിലെ കഫെറ്റീരിയ, പെട്രോൾ പമ്പ്, ബ്യൂട്ടി പാർലർ, വസ്ത്രവ്യാപാര ശാല എന്നിവിടങ്ങളിൽ തടവുകാരാണ് ജോലി ചെയ്യുന്നത്. ജയിൽ വാഹനത്തിലെ ഭക്ഷണവില്പനയ്ക്കും തടവുകാരെ നിയോഗിക്കുന്നു. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് തടവുകാരെ ഇത്തരം ജോലിക്ക് നിയോഗിക്കുന്നത്. തടവുകാരുടെ നിരീക്ഷണവും മേൽനോട്ടവും ശക്തമാക്കിയില്ലെങ്കിൽ ഈ പദ്ധതികളെല്ലാം പാളും. അതിനാൽ ജീവനക്കാർ കാര്യക്ഷമമായി ജോലി ചെയ്യണമെന്ന് ജയിൽ മേധാവി നിർദ്ദേശിച്ചു. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
രണ്ടുവർഷത്തിനിടെ
ചാടിയത് 30 തടവുകാർ
സംസ്ഥാനത്തെ വിവിധ ജയിലുകളിൽ നിന്ന് രണ്ടുവർഷത്തിനിടെ മുപ്പതു തടവുകാരാണ് ജയിൽചാടിയത്. ഇതിൽ 12പേരെ പിടികൂടാനായിട്ടില്ല. കഴിഞ്ഞവർഷം 24പേരാണ് രക്ഷപ്പെട്ടത്. ഇതിൽ 17പേർ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും ആശുപത്രികളിൽ നിന്നുമാണ് രക്ഷപ്പെട്ടത്. അഞ്ചുപേരെ പിടികിട്ടാനുണ്ട്. ജയിലിലെ കൃഷിയിടങ്ങളിലും പുറംപണിക്കും നിയോഗിക്കുമ്പോൾ അവിടങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരുമുണ്ട്. അട്ടക്കുളങ്ങര വനിതാ ജയിലിൽ വിചാരണ തടവുകാരായ രണ്ടുപേർ തടവുചാടിയെങ്കിലും പിടിയിലായി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റിപ്പർ ജയാനന്ദൻ 2010 ജൂണിൽ കണ്ണൂരിൽ നിന്നും 2013 ജൂണിൽ പൂജപ്പുരയിൽ നിന്നും കടന്നുകളഞ്ഞിരുന്നു. ഇയാളെ പിന്നീട് പിടികൂടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |