കണ്ണൂർ: നിരവധി വനിതാകായിക താരങ്ങളെ വാർത്തെടുത്ത കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിന് ഇൻഡോർ സ്റ്റേഡിയമായി. പൂർത്തീകരിച്ച ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഓൺലൈനായി നിർവഹിച്ചു. കെ .വി. സുമേഷ് എം.എൽ.എ മന്ത്രിക്കു വേണ്ടി ശിലാഫലകം അനാച്ഛാദനം ചെയ്തു.
1.62 ലക്ഷം രൂപ ചെലവിലാണ് സ്റ്റേഡിയം നിർമ്മിച്ചത്. അഴീക്കോട് മുൻ എം .എൽ. എ കെ. എം.ഷാജി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപയും ഗവൺമെന്റ് പ്ലാൻ ഫണ്ടിൽ നിന്ന് 62 ലക്ഷം രൂപയും യു. ജി .സി യുടെ 20 ലക്ഷം രൂപയുമാണ് ഇതിനായി വിനിയോഗിച്ചത്.
35 മീറ്റർ നീളത്തിലും 22 മീറ്റർ വീതിയിലുമാണ് കോർട്ട്. 12 മീറ്റർ ഉയരത്തിലാണ് മേൽക്കൂര. ബാസ്‌ക്കറ്റ് ബാൾ, വോളിബോൾ, ബാഡ്മിന്റൻ തുടങ്ങിയ കളികൾക്കുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മികച്ച സൗകര്യങ്ങളോട് കൂടിയ ഇൻഡോർ സ്റ്റേഡിയം എന്നുള്ളത് ഇവിടത്തെ വിദ്യാർഥികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു.
200 പേർക്ക് ഇരിക്കാനുള്ള ഗാലറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡ്രസിംഗ് റൂം, ടോയ്ലറ്റ് എന്നിവയും സജ്ജമാണ്. ഇറക്കുമതി ചെയ്ത മേപിൾ മരപ്പലകകളാണ് നിലത്തു പതിരിച്ചിരിക്കുന്നത്. ഫ്ളഡ് ലൈറ്റ് സംവിധാനവുമുണ്ട്.
കോളേജ് പ്രിൻപ്പൽ സി പി സന്തോഷ്, വൈസ് പ്രിൻസിപ്പൽ ഡോ. ഷാഹുൽ ഹമീദ്, കായിക വിഭാഗം മുൻ മേധാവി ഡോ. ജോസഫ് തോമസ്, ഐക്യൂഎസി കോ ഓർഡിനേറ്റർ ഡോ. ഗിരീഷ് വിഷ്ണു നമ്പൂതിരി, ഓഫീസ് സൂപ്രണ്ട് പി .വി.സുമേഷ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സി. എൻജിനീയർ കെ. ജിഷാ കുമാരി, റൂസ കോ ഓഡിനേറ്റർ കെ ശ്യാംനാഥ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |