ഗുവഹാത്തി: അസാം ജോർഹത്തിൽ ബ്രഹ്മപുത്ര നദിയിൽ യാത്രാ ബോട്ടും ചരക്ക് ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 60ഓളം പേരെ കാണാതായി. 40ഓളം പേരെ രക്ഷിച്ചു. രണ്ട് ബോട്ടിലും കൂടി ഏതാണ്ട് 120ഓളം യാത്രക്കാരുണ്ടായിരുന്നെന്നാണ് വിവരം.
എൻ.ഡി.ആർ.എഫിന്റെയും എസ്.ഡി.ആർ.എഫിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ചിലർ നീന്തി രക്ഷപ്പെട്ടു. ബ്രഹ്‌മപുത്ര നദിയിലെ ദ്വീപ് പ്രദേശമായ മാജുലിയിൽ നിന്നും യാത്രക്കാരെയും വാഹനങ്ങളെയും വഹിച്ചുകൊണ്ട് പോവുകയായിരുന്ന 'മാ കമല' എന്ന ബോട്ടാണ് എതിരെ വന്ന 'തിപ്കായ്' എന്ന ചരക്കുബോട്ടിൽ തട്ടി അപകടത്തിൽപ്പെട്ടത്. തലകീഴായി മുങ്ങിയ ബോട്ടിൽ നിന്നും ചിലർ നീന്തി രക്ഷപ്പെട്ടതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സംസ്ഥാനത്തിന് എല്ലാ സഹായവും നൽകുമെന്ന് വാഗ്ദാനം ചെയ്തു.
അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രക്ഷാ പ്രവർത്തനം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി. ഇന്ന് അദ്ദേഹം അപകട സ്ഥലം സന്ദർശിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |