തൃശൂർ/പുത്തൂർ: പുത്തൂരിൽ കനത്തനാശം സൃഷ്ടിച്ച കാറ്റ് ചുഴലിക്കാറ്റ് പോലെ തോന്നിപ്പിക്കുന്ന വാതവിസ്‌ഫോടനമാകാമെന്ന് ശാസ്ത്രവിദഗ്ദ്ധർ. ഉയർന്ന് പൊങ്ങുന്ന മേഘത്തിൽ നിന്ന് താഴോട്ടുള്ള വായുവിന്റെ ശക്തിയേറിയ തള്ളൽ കാരണം മരങ്ങൾ കടപുഴകി വീഴുന്ന തരത്തിലുള്ള കാറ്റുണ്ടാവുകയായിരുന്നുവെന്നാണ് നിഗമനം. ഇത് ചെറിയൊരു പ്രദേശത്ത് മാത്രമാകും. ഇന്നലെയുണ്ടായതും നാല് കിലോമീറ്റർ ചുറ്റളവിലാണ് കൂടുതൽ നാശം വിതച്ചത്. രാത്രിയിലോ പകലോ സംഭവിച്ചേക്കാവുന്ന ഇത്തരം പ്രതിഭാസം മഴ പെയ്യുമ്പോഴും മഴയില്ലാത്ത സമയത്തുമുണ്ടാകാം. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു അതിശക്തമായ കാറ്റ് വീശിയത്. പുത്തൂർ പഞ്ചായത്തിലെ രണ്ട്, നാല് വാർഡുകളിലായിരുന്നു ഏറെയും നാശം.
കഴിഞ്ഞ വർഷവും പുത്തൂരിൽ സമാനമായി ചുഴലിക്കാറ്റ് വീശിയിരുന്നു. അതിനേക്കാൾ, തീവ്രമായിരുന്നു ഇന്നലത്തേത്. മരങ്ങൾ കടപുഴകി റോഡിലേക്ക് വീണതോടെ ഗതാഗതം തടസപ്പെട്ടിരുന്നു. നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന കാറ്റ് പുത്തൂരിനെ വിറപ്പിച്ചു. കഴിഞ്ഞ മാസം കോലഴിയിൽ വീടിന്റെ ഇരുമ്പ് ഷീറ്റ് ഇതുപോലുള്ള കാറ്റിൽ പറന്നുപോയിരുന്നു. അന്നും പുലർച്ചെയായിരുന്നു കാറ്റ് വീശിയത്.
തകർന്നത് നാല് വീടുകൾ
കാറ്റിൽ നാല് വീടുകൾ പൂർണ്ണമായും 30 എണ്ണം ഭാഗികമായും തകർന്നു. 3000 ഓളം വാഴകളും, ജാതി, തെങ്ങ്, കവുങ്ങ്, റബ്ബർ എന്നിവയും നശിച്ചു. മരോട്ടിച്ചാൽ സ്വദേശി ആന്റണി കിടങ്ങൻ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത കുലച്ച വാഴകളാണ് നശിച്ചത്. പുത്തൂർ, വെട്ടുകാട്, മാന്ദാമംഗലം, മുരുക്കുംപാറ എന്നിവിടങ്ങളിലായി 50 ഓളം തെങ്ങുകളും വീണു. പല വീടിന്റെ മുകളിലും മരങ്ങൾ വീണാണ് വീട് തകർന്നത്. തമ്പുരാട്ടി മൂലയിലെ 14 വീടുകളാണ് ഭാഗികമായി തകർന്നു.
കാറ്റിന്റെ ഇരമ്പവും മരങ്ങൾ വീഴുന്ന ശബ്ദവും കേട്ടയുടനെ എല്ലാവരും വീടിന് പുറത്തിറങ്ങിയതിനാൽ ആളപായമുണ്ടായില്ല. എട്ടോളം വൈദ്യുത പോസ്റ്റുകളും തകർന്നു. ഈ മേഖലയിലെ വൈദ്യുത വിതരണം തടസപ്പെട്ടു.
നാശനഷ്ടം ഇങ്ങനെ
മൂന്ന് ലക്ഷത്തോളം നഷ്ടമെന്ന് കെ.എസ്.ഇ.ബി
50 ഹെക്ടറോളം കൃഷി നശിച്ചെന്ന് കൃഷിവകുപ്പ്
ചുഴലിക്കാറ്റല്ല, വായുവിന്റെ താഴോട്ടുള്ള ശക്തിയേറിയ പ്രവാഹമാണ്. മരങ്ങൾ കടപുഴകി വീഴുമ്പോൾ ചുഴലിക്കാറ്റ് പോലെ തോന്നും. ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ കാറ്റ് അവസാനിക്കും.
ഡോ. ഗോപകുമാർ ചോലയിൽ
കാലാവസ്ഥാ ഗവേഷകൻ.
കയറിക്കിടക്കാൻ മറ്റ് സ്ഥലങ്ങളില്ലാത്ത പാവപ്പെട്ട കൃഷിക്കാരുടെ വീടാണ് തകർന്നത്. മരങ്ങൾ പൊട്ടി വീണ് 16 വീടും തകർന്നിട്ടുണ്ട്. വീടിന്റെ അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കാൻ അടിയന്തര ധനസഹായം സർക്കാർ നൽകണം.
അഡ്വ. കെ.കെ അനീഷ്‌കുമാർ
ബി.ജെ.പി ജില്ലാ പ്രസിഡന്റ് .
പുത്തൂർ പഞ്ചായത്തിലെ പുത്തൂർ, കൈനൂർ വില്ലേജുകളിലായി പുലർച്ചെ ഉണ്ടായ മിന്നൽച്ചുഴലിയിൽ നാശനഷ്ടം സംഭവിച്ചവർക്ക് കൊവിഡ് സാഹചര്യത്തിൽ സർക്കാർ അടിയന്തര ധനസഹായം നൽകണം
അഡ്വ. ജോസഫ് ടാജറ്റ്
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്
പുത്തൂരിൽ മിന്നൽ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളിൽ 24 മണിക്കൂറിനുള്ളിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നാശനഷ്ടം വിലയിരുത്തി അടിയന്തരമായി 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. തകർന്ന വീടുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് മാറിത്താമസിക്കാൻ തയ്യാറാകുന്നവർക്ക് വേണ്ട ഭക്ഷണവും രോഗികളുണ്ടെങ്കിൽ ആവശ്യമായ മരുന്നും നൽകണം. നാശനഷ്ടം നേരിട്ട വാർഡുകളിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ സഹായസഹകരണങ്ങൾ എത്തിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കെ. രാജൻ
റവന്യൂ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |