കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിലുള്ളവരിൽ 36 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവെന്നു കണ്ടതോടെ വൈറസ് വ്യാപനഭീതി ഒഴിയുന്നു. കഴിഞ്ഞ ദിവസം പരിശോധിച്ചതടക്കം 46 പേരുടെ സാമ്പിളും നെഗറ്റീവാണ്. നിപ ബാധിച്ച് മരിച്ച കുട്ടിയുമായി പ്രാഥമിക സമ്പർക്കമുണ്ടായിരുന്ന 30 പേർ ഇതിലുൾപ്പെടും.
ഐസൊലേഷൻ വാർഡിൽ കഴിയുന്ന ഇവർക്ക് മൂന്നു ദിവസത്തിനകം വീടുകളിലേക്ക് മടങ്ങാമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീടുകളിലെത്തിയാലും ക്വാറന്റൈനിൽ തുടരേണ്ടിവരും.
നിലവിൽ 68 പേരുണ്ട് ആശുപത്രിയിൽ. 12 പേർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണ്.
വിപുലീകരിച്ച സമ്പർക്ക പട്ടികയിൽ 265 പേരാണുള്ളത്.
ഇന്നലെ രാവിലെ 20 പേരുടെ പരിശോധനാ ഫലങ്ങളാണ് അറിവായത്. ഇതിൽ അഞ്ചു സാമ്പിളുകളുടെ ഫലം പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ലാബിൽ നിന്നുള്ളതാണ്. 15 പേരുടെ സാമ്പിൾ പരിശോധിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച പ്രത്യേക ലാബിലും. ഉച്ച കഴിഞ്ഞതോടെ 16 പേരുടെ ഫലം കൂടി നെഗറ്റീവെന്ന് കണ്ടെത്തി.
ചാത്തമംഗലം പാഴൂരും പരിസരങ്ങളിലുമായി 4995 വീടുകളിലെ 27,536 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 44 പേർക്ക് പനിയുണ്ട്.
നിപ ബാധയെ തുടർന്ന് നിറുത്തിവച്ച കോഴിക്കോട് താലൂക്കിലെ കൊവിഡ് വാക്സിനേഷൻ വ്യാഴാഴ്ച പുനഃരാരംഭിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ വാക്സിനേഷൻ ഉടൻ തുടങ്ങില്ല.
പരിശോധനാഫലങ്ങൾ ആശ്വാസപ്രദമാണെങ്കിലും വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുക എന്നത് വെല്ലുവിളിയായുണ്ട്. ഭോപ്പാലിൽ നിന്നുള്ള കേന്ദ്രസംഘം ഇന്നോ നാളെയോ എത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |