ഇരിട്ടി: ഓൺലൈൻ വ്യാപാര ശൃംഖല ഇടപാടുകാർക്കയച്ച 11 ലക്ഷം രൂപയുടെ സാധനങ്ങൾ തട്ടിപ്പിലൂടെ കവർന്ന സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി. കേസിലെ നാലാംപ്രതി ഉളിക്കൽ അറബി സ്വദേശി നെല്ലിക്കൽ ആൽബിൻ മാത്യു (24), അഞ്ചാം പ്രതി കേളകം അടയ്ക്കാപീടിക കാറ്റ് വീട്ടിൽ കെ.കെ. അനീഷ് (33) എന്നിവരാണ് പിടിയിലായത്. സംഭവത്തിനു ശേഷം കേരളത്തിനകത്തും പുറത്തുമായി ഒളിവിലായിരുന്ന പ്രതികളിൽ അഞ്ചാം പ്രതി കെ.കെ. അനീഷ് മട്ടന്നൂർ കോടതിയിൽ കീഴടങ്ങുകയും നാലാം പ്രതി ആൽബിൻ മാത്യുവിനെ ഇരിട്ടി പൊലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു. ഇരുവരേയും കോടതി റിമാൻഡ് ചെയ്തു.
കേസിൽ ഉൾപ്പെട്ട മുഖ്യപ്രതി കേളകം അടയ്ക്കാതോട് പുത്തൻപറമ്പിൽ മുഹമ്മദ് ജുനൈദ്, കരിക്കോട്ടക്കരി വലിയ പറമ്പും കരി സ്വദേശി അക്ഷയ് എന്നിവരുൾപ്പെടെ 3 പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരും പിടിയിലായി. ഫ്ളിപ്കാർട്ട് സാമഗ്രികൾ ഇടപാടുകാർക്ക് എത്തിച്ചു നൽകാൻ ചുമതലപ്പെട്ട എന്റർസ് സ്പോർട്സ് ട്രാൻസ്പോർട്ട് ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ഏരിയാ മാനേജർ പി. നന്ദു 2020 നവംബറിൽ നൽകിയ പരാതിയെ തുടർന്ന് ഇരിട്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൻ ഓൺലൈൻ തട്ടിപ്പ് പുറത്തുവന്നത്. ഉൽപ്പന്നങ്ങൾക്ക് വിലക്കുറവുള്ള സമയത്ത് വ്യാജ വിലാസത്തിൽ രജിസ്റ്റർചെയ്ത് വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങാൻ ഓർഡർ നൽകിയാണ് തട്ടിപ്പ് നടത്തിയത് . സാധനങ്ങൾ കൈപ്പറ്റിയശേഷം പാർസൽ പാക്കറ്റിൽ ഡ്യൂപ്ലിക്കേറ്റ് സാധനം കയറ്റി തിരിച്ചയക്കും. സാധനത്തിന്റെ പണം കമ്പനിക്ക് നൽകാതെ കമ്പനിയേയും ഇടപാടുകാരെയും ഒരേ സമയം വഞ്ചിച്ച് സംഘം ഇരട്ടത്തട്ടിപ്പാണ് നടത്തിയിരുന്നത്. ഇത്തരത്തിൽ തട്ടിയെടുത്ത ഫോണുകൾ ഉപയോഗിക്കാതെ കണ്ണൂരിലും മംഗളൂരുവിലുമായി മറിച്ചുവിൽക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |