അതിക്രമം ഉച്ചത്തിൽ ഫോൺ ചെയ്തെന്ന് ആരോപിച്ച്
കുറുപ്പംപടി: രായമംഗലം കൂട്ടുമഠം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ ഉച്ചത്തിൽ ഫോൺ ചെയ്തെന്ന് ആരോപിച്ച് മൂന്നംഗ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചു. കമ്പിവടികൊണ്ടുള്ള അടിയേറ്റ് ഒരാളുടെ കാൽ ഒടിഞ്ഞു. നാലു തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ കയറിയായിരുന്നു അതിക്രമം. ഭക്ഷണസാധനങ്ങൾ നശിപ്പിക്കുകയും മറ്റു വസ്തുക്കൾ തല്ലി തകർക്കുകയും ചെയ്തു. ഭയന്ന് ഓടിയ തൊഴിലാളികളെ പിന്തുടർന്ന് റോഡിലിട്ടും ആക്രമിച്ചു. ഇതിനിടയിലാണ് പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ യൂസഫലി (27)യുടെ കാൽ ഒടിഞ്ഞത്. യൂസഫലിയെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മറ്റുള്ളവർക്ക് കാര്യമായ പരിക്കില്ല.
നിരവധി കേസുകളിൽ പ്രതികളും കോഴി മൊത്തവിതരണക്കാരനുമായ സുബിൻ, ഇയാളുടെ ജീവനക്കാരായ ഗോകുൽ, വിഷ്ണു എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്.
അതേസമയം, ഇവരുടെ കോഴിക്കടയിൽ നിന്ന് അടുത്ത കാലത്തായി അന്യസംസ്ഥാന തൊഴിലാളികൾ ചിക്കൻ വാങ്ങാത്തതിന്റെ വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു. പത്തു വർഷത്തിലേറെയായി ഈ പ്രദേശത്ത് താമസിച്ച് മാർബിൾ പണി ചെയ്യുന്നവരാണ് അക്രമത്തിന് ഇരയായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |