രോഹിത് ഉപനായകൻ
സഞ്ജു സാംസണിന് ഇടം ലഭിച്ചില്ല.
ആർ.അശ്വിൻ നാലുവർഷത്തിന് ശേഷം ട്വന്റി-20 ടീമിൽ
സൂര്യകുമാർ യാദവ് ടീമിൽ,യുസ്വേന്ദ്ര ചഹലിനെഒഴിവാക്കി
മുംബയ് : ഒക്ടോബർ -നവംബർ മാസങ്ങളിൽ യു.എ.ഇയിലും ഒമാനിലുമായി നടക്കുന്ന ഐ.സി.സി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ഇന്നലെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. വിരാട് കൊഹ്ലി നയിക്കുന്ന ടീമിനൊപ്പം പരിശീലകരെക്കൂടാതെ മുൻ നായകൻ മഹേന്ദ്രസിംഗ് ധോണി പ്രചോദകനും ഉപദേഷ്ടാവുമായി ഉണ്ടാകുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇന്നലെ പത്രസമ്മേളനത്തിൽ അറിയിച്ചു.രവി ശാസ്ത്രിയാണ് മുഖ്യ പരിശീലകൻ.രോഹിത് ശർമ്മ ഉപനായകൻ.
നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ആർ.അശ്വിന്റെ തിരിച്ചുവരവാണ് ടീം പ്രഖ്യാപനത്തിന്റെ ഹൈലൈറ്റ്.ഇംഗ്ളണ്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലും ഇടം പിടിക്കാതിരുന്ന താരമാണ് അശ്വിൻ. അശ്വിൻ ടീമിലെത്തിയപ്പോൾ മറ്റൊരു സ്പിന്നർ യുസ്വേന്ദ്ര ചഹലിനെ ഒഴിവാക്കി.മലയാളി ബന്ധമുള്ള സ്പിന്നർ വരുൺ ചക്രവർത്തി ടീമിലുണ്ട്. പുതുമുഖ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിനെ ടീമിൽ ഉൾപ്പെടുത്തി. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർമാരായി റിഷഭ് പന്തും ഇഷാൻ കിഷനും ടീമിലുള്ളതിനാൽ സഞ്ജു സാംസണിന് അവസരം ലഭിച്ചില്ല. അടുത്തിടെ ശ്രീലങ്കൻ പര്യടനത്തിൽ മികവുകാട്ടിയെങ്കിലും യുവ മലയാളി താരം ദേവ്ദത്ത് പടിക്കലിനെയും പരിഗണിച്ചില്ല. മൂന്നുപേരെ റിസർവ് താരങ്ങളായും നിശ്ചയിച്ചിട്ടുണ്ട്.
ഇന്ത്യൻ ടീം
വിരാട് കൊഹ്ലി(ക്യാപ്ടൻ),രോഹിത് ശർമ്മ(വൈസ് ക്യാപ്ടൻ ),കെ.എൽ രാഹുൽ,സൂര്യകുമാർ യാദവ്,റിഷഭ് പന്ത്,ഇഷാൻ കിഷൻ,ഹാർദിക്ക് പാണ്ഡ്യ,രവീന്ദ്ര ജഡേജ,രാഹുൽ ചഹർ,രവിചന്ദ്രൻ അശ്വിൻ,അക്ഷർ പട്ടേൽ,വരുൺ ചക്രവർത്തി,ജസ്പ്രീത് ബുംറ,ഭുവനേശ്വർ കുമാർ,മുഹമ്മദ് ഷമി.
റിസർവ് താരങ്ങൾ : ശ്രേയസ് അയ്യർ,ശാർദൂൽ താക്കൂർ,ദീപക് ചഹർ.
ഒക്ടോബർ 17നാണ് ലോകകപ്പിന് തുടക്കമാകുന്നത്.
നവംബർ 14നാണ് ഫൈനൽ .
16 ടീമുകളാണ് ലോകകപ്പിൽ ആകെ മത്സരിക്കുന്നത്. ഇതിൽ ക്വാളിഫയിംഗ് റൗണ്ട് കടന്നുവന്ന ആറു ടീമുകളും റാങ്കിംഗിൽ പിന്നിലുള്ള രണ്ടുടീമുകളും രണ്ട് ഗ്രൂപ്പുകളായി പിരിഞ്ഞ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കും. ഇതിൽ നിന്നുള്ള നാലു ടീമുകളെക്കൂടിച്ചേർത്ത് സൂപ്പർ 12 റൗണ്ട് ഇരു ഗ്രൂപ്പുകളായി നടക്കും.12 ടീമുകളിൽ നിന്ന് സെമിഫൈനലിസ്റ്റുകളെ നിശ്ചയിക്കും.
ഈവർഷം ഇന്ത്യയിൽ നടക്കേണ്ട ടൂർണമെന്റാണ് കൊവിഡ് കാരണം യു.എ.ഇയിലേക്ക് മാറ്റിയത്.
വെസ്റ്റ് ഇൻഡീസാണ് നിലവിലെ ചാമ്പ്യന്മാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |