ഒരാൾക്ക് സംസ്ഥാനത്ത് എവിടെയൊക്കെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേർ നൽകി കരം ഒടുക്കൽ സുഗമവും സുതാര്യവുമാക്കാനുള്ള വഴി ഒരുങ്ങുകയാണ്. ഭൂവുടമകൾക്ക് ആധാർ അധിഷ്ഠിത യൂണീക് തണ്ടപ്പേര് നടപ്പാക്കാനുള്ള റവന്യൂ വകുപ്പിന്റെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചുകഴിഞ്ഞു. വളരെ മുന്നേതന്നെ രൂപം നൽകിയ പദ്ധതിയാണെങ്കിലും കേന്ദ്രാനുമതി വേണ്ടിവന്നതിനാലാണ് ഇത്രയും വൈകിയത്. വസ്തു ക്രയവിക്രയ രംഗത്തു നടന്നുവരുന്ന പല ക്രമക്കടുകളും തിരിമറികളും തടയാൻ ആധാർ അധിഷ്ഠിത തണ്ടപ്പേർ നിലവിൽ വരുന്നതോടെ സാധിക്കുമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ഭൂമിക്കും പന്ത്രണ്ടക്കമുള്ള തണ്ടപ്പേർ നമ്പർ ലഭ്യമാകും. ഇതിനായി ഭൂവുടമകൾ റവന്യൂ വകുപ്പിന്റെ പോർട്ടലിൽ ആധാർ നമ്പർ രജിസ്റ്റർ ചെയ്യേണ്ടിവരും. അതിന് നിശ്ചിത കാലപരിധിയും ഏർപ്പെടുത്തും.
വില്ലേജ് ഓഫീസുകളിൽ ഇനിമേൽ ആധാർ അധിഷ്ഠിത ഭൂരേഖകളാകും സൂക്ഷിക്കുക. എവിടെയിരുന്നും ഭൂവുടമകൾക്ക് തങ്ങളുടെ ഭൂമി സംബന്ധമായ വിവരങ്ങൾ അറിയാനും ബന്ധപ്പെട്ട സേവനങ്ങൾ തേടാനും സൗകര്യമൊരുങ്ങുന്നത് വലിയ നേട്ടം തന്നെയാണ്. ഇപ്പോൾത്തന്നെ റവന്യൂ വകുപ്പിന്റെ പല സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാണെങ്കിലും സാങ്കേതിക ന്യൂനതകൾ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. സംസ്ഥാനത്തെ ആയിരത്തി അറുനൂറിൽപ്പരം വരുന്ന വില്ലേജ് ഓഫീസുകൾക്ക് പ്രത്യേകമായി വെബ്‌സൈറ്റ് ഇന്നുമുതൽ നിലവിൽ വരികയാണ്. അതോടെ ഭൂനികുതി അടവ് ഉൾപ്പെടെയുള്ള സേവനങ്ങൾ വളരെ എളുപ്പത്തിലാകും. വില്ലേജ് ഓഫീസിൽ പോയുള്ള കാത്തുകിടപ്പിനും അറുതിയാകും. ഓരോ വില്ലേജിലെയും ഭൂമി വിവരങ്ങൾ മാത്രമല്ല എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാകും വില്ലേജ് വെബ്‌സൈറ്റുകൾ. സ‌്‌മാർട്ട് ഫോൺ കൈവശമുണ്ടെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നുള്ള ഏതു സേവനവും ഞൊടിയിടയിൽ ലഭ്യമാകുമെന്നത് ജനങ്ങൾക്ക് അങ്ങേയറ്റം ഉപകാരപ്രദമാണ്.
ഭൂനിയമ പ്രകാരം ഒരു വ്യക്തിക്ക് സംസ്ഥാനത്ത് കൈവശം വയ്ക്കാവുന്നത് ഏഴര ഏക്കർ ഭൂമിയാണ്. കുടുംബത്തിന് 15 ഏക്കറും. ആധാർ അധിഷ്ഠിത തണ്ടപ്പേർ നിലവിൽ വരുന്നതോടെ പരിധിയിൽ കവിഞ്ഞുള്ള ഭൂമി എളുപ്പം കണ്ടുപിടിക്കാനാകും. ബിനാമി ഇടപാടിലൂടെ വിവിധ സ്ഥലങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയിട്ടുള്ളവരെ കണ്ടെത്താൻ കഴിയും. കള്ളപ്പണത്തിന്റെ മുഖ്യ സ്രോതസ് ഭൂമി ഇടപാടുകളായതിനാൽ ഇത്തരം ഇടപാടുകൾക്ക് നല്ലതോതിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പുതിയ സമ്പ്രദായം സഹായിക്കും. ഭൂമി ഇടപാടുകളിലെ പല വഴിവിട്ട രീതികൾക്കു വിലങ്ങിടാനും പുതിയ പരിഷ്കാരങ്ങൾ ഉതകുമെന്നത് നിസ്തർക്കമാണ്. ഇതിനു പുറമെ വിലയാധാരം നടന്നുകഴിഞ്ഞ ഭൂമിയുടെ ആധാരം റദ്ദാക്കണമെങ്കിൽ ഇനിമേൽ ഇരുകക്ഷികളും രജിസ്ട്രാഫീസിൽ നേരിട്ട് എത്തണമെന്നു നിഷ്‌കർഷിക്കുന്ന നിയമ ഭേദഗതിയും ഭൂമി ഇടപാടുകളിലെ ക്രമക്കേടുകൾ തടയാൻ ഉദ്ദേശിച്ചുള്ളതാണ്. രജിസ്ട്രേഷൻ നിയമ വ്യവസ്ഥയിൽ ഇതിനാവശ്യമായ ഭേദഗതി വരുത്തിയിട്ടുണ്ട്.
സാധാരണക്കാർ ഏറ്റവും അടുത്ത് ഇടപെടുന്ന സർക്കാർ ഓഫീസുകളാണ് റവന്യൂ ഓഫീസുകൾ. എന്തിനും ഏതിനും ആശ്രയിക്കേണ്ടിവരുന്ന വില്ലേജ് - താലൂക്ക് ഓഫീസുകൾ തിരക്കിന്റെ കേന്ദ്രങ്ങളാണ്. സേവനങ്ങൾ ഓൺലൈനായിട്ടും ഇത്തരം ഓഫീസുകളിൽ എന്നും തിരക്കോടു തിരക്കു തന്നെ. പുതിയ രീതികളിൽ സാധാരണക്കാർക്കുള്ള അറിവില്ലായ്മയാണ് ഇതിനു പ്രധാന കാരണം. കൂടക്കൂടെയുണ്ടാകുന്ന സാങ്കേതിക തടസങ്ങളാണ് മറ്റൊന്ന്. കൂടക്കൂടെ തടസപ്പെടുന്ന ഇന്റർനെറ്റ് ബന്ധം പല ഓഫീസുകളുടെയും പ്രവർത്തനങ്ങളെ ബാധിക്കാറുണ്ട്. പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനൊപ്പം തടസമില്ലാതെ സേവനങ്ങൾ ലഭ്യമാക്കുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |