സ്ഥിതിഗതികൾ ആരാഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസ്
ന്യൂഡൽഹി: പശ്ചിമ ആഫ്രിക്കയിലെ ഗാബോണിൽ കടൽകൊള്ളക്കാർ ആക്രമിച്ച എം.വി. തമ്പീൻ എന്ന ഇന്ത്യൻ സ്വകാര്യ ചരക്ക് കപ്പലിൽ കഴിയുന്ന രണ്ട് മലയാളി ജീവനക്കാർ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഗാബോണിലെ പ്രാദേശിക സർക്കാർ ഭക്ഷണവും വൈദ്യസഹായവും എത്തിച്ചുനൽകി. സംഭവത്തെക്കുറിച്ച് അവിടെ അന്വേഷണവും തുടങ്ങി. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കേരളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിതിഗതികൾ ആരാഞ്ഞു. തിരികെ നാട്ടിലെത്തിക്കണമെന്നാണ് കപ്പിലുള്ളവരുടെ ആവശ്യം. കൊള്ളസംഘം തട്ടിക്കൊണ്ടുപോയ കപ്പലിലെ സെക്കന്റ് എൻജിനീയറും പഞ്ചാബ് സ്വദേശിയുമായ പങ്കജ് കുമാറിനെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. എന്നാൽ, ഇതുവരെ വിവരമൊന്നും ലഭിച്ചില്ലെന്ന് കപ്പലിലെ പാചകക്കാരനായ കണ്ണൂർ സ്വദേശി ദീപക് ഉദയരാജൻ പറഞ്ഞു.
കപ്പലിൽ കഴിയുന്നവർക്ക് കോംഗ്കോ കോൺസുലേറ്റും ഗാബോൺ സർക്കാരും സഹായം വാഗ്ദാനം ചെയ്തു. ഗാബോണിൽ ഇറങ്ങാൻ പ്രത്യേക നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ 14 പേർ കപ്പലിൽ തുടരുകയാണ്. കൊള്ളസംഘത്തിന്റെ വെടിയേറ്റ ചീഫ് ഓഫിസറും ഉത്തരാഖണ്ഡ് സ്വദേശിയുമായ നൗറിയൽ വികാസ് (48) പാചകക്കാരനും ബംഗാൾ സ്വദേശിയുമായ സുനിൽ ഘോഷ് (26) എന്നിവർ ഗാബോണിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. കഴിഞ്ഞ 5ന് ഇന്ത്യൻ സമയം രാത്രി 12.50 ഒാടെയാണ് ആറംഗ കടൽക്കൊള്ള സംഘത്തിന്റെ ആക്രമണമുണ്ടായത്. പണം ആവശ്യപ്പെട്ടായിരുന്നു ആക്രമണം.
ദീപക്കിന്റെ തിരിച്ചുവരവ് കാത്ത് കുടുംബം
കണ്ണൂർ: പശ്ചിമ ആഫ്രിക്കയിലെ ഗാബോണിൽ കടൽകൊള്ളക്കാർ ആക്രമിച്ച കപ്പലിലുള്ള മകൻ ദീപക് ഉദയരാജ് അവിടെ നിന്ന് നാട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവ് കണ്ണൂർ മരക്കാർകണ്ടി ശ്രീ കുസുമത്തിൽ ഉദയരാജും കുടുംബവും. മകൻ കപ്പലിൽ സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ട്. എത്രയുംവേഗം തിരിച്ചെത്താൻ കഴിയുമെന്ന് അറിയിച്ച് മകൻ ഇന്നലെ വൈകിട്ടും വാട്സാപ്പ് സന്ദേശം അയച്ചിരുന്നുവെന്ന് മർച്ചന്റ് നേവി റിട്ട. ഉദ്യോഗസ്ഥൻ കൂടിയായ ഉദയരാജ് പറഞ്ഞു.
കപ്പൽ ജോലിയിൽ ആറുമാസത്തെ കരാർ കാലാവധി കഴിഞ്ഞ് ഈ മാസം ദീപക് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. സംഭവം നടന്ന് അടുത്തദിവസമാണ് ദീപക്കിന്റെ വീട്ടുകാരെ കപ്പൽ കമ്പനി അധികൃതർ വിവരം അറിയിക്കുന്നത്. താൻ സുരക്ഷിതനാണെന്നും ആശങ്കപ്പെടേണ്ടെന്നും കഴിഞ്ഞ ദിവസം ദീപക് ഭാര്യയെ വിളിച്ചു പറഞ്ഞിരുന്നു.
മകൻ ഉൾപ്പെടെ കപ്പലിലുള്ളവരുടെ മോചനത്തിനായുള്ള എല്ലാ ശ്രമങ്ങളും ഫലം കാണുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി , എം.പിമാരായ കെ. സുധാകരൻ, വി. ശിവദാസൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ എന്നിവരെ ബന്ധപ്പെട്ടിട്ടുണ്ട്.
-ഉദയരാജ്, ദീപകിന്റെ പിതാവ്
ഗാബോൺ, ഘാന, ടോംഗോ, മലാബെ, ബെനിൻ എന്നിവിടങ്ങളിൽ കടൽകൊള്ളക്കാരുടെ ഭീഷണി വർദ്ധിച്ചിരിക്കുകയാണ്. നൈജീരിയ കേന്ദ്രീകരിച്ച് കടൽകൊള്ളക്കാരുടെ ആക്രമണം ഏതുസമയത്തുമുണ്ടാകും. നിരവധി കപ്പലുകൾ അപകടങ്ങളിൽപെട്ടിട്ടുണ്ട്.
- വി.കെ. ഗോപാലകൃഷ്ണൻ, ചീഫ് എൻജിനീയർ, ഭൂമി അർമദ് കപ്പൽ
ആശങ്കയിൽ ഷായലിന്റെ കുടുംബം
വൈപ്പിൻ: ആഫ്രിക്കയിലെ ഗാബോൺ തീരത്ത് കടൽക്കൊള്ളക്കാർ ആക്രമിച്ച എം.വി തമ്പീൻ കപ്പലിലെ ജീവനക്കാരനായ മകൻ ഷായൽ സേവ്യറിനെക്കുറിച്ച് വിവരങ്ങൾ അറിയാതെ ആശങ്കയിലാണ് ഓച്ചന്തുരുത്ത് കാട്ടുകണ്ടത്തിൽ സേവ്യർ.
ഷായൽ സേവ്യർ എത്രയുംവേഗം സുരക്ഷിമായി നാട്ടിലെത്തണമേയെന്ന പ്രാർത്ഥനയിലാണ് കുടുംബം. കുടുംബത്തിന് ഏറെ പ്രതീക്ഷകൾ നൽകി എട്ടുമാസം മുമ്പാണ് മകൻ കപ്പലിൽ ജോലിയിൽ പ്രവേശിച്ചതെന്ന് കൽപ്പണിക്കാരനായ സേവ്യർ പറഞ്ഞു. ഈമാസം അഞ്ചിന് നടന്ന കടൽക്കൊള്ളക്കാരുടെ ആക്രമണത്തിനുശഷം രണ്ടു തവണ മാത്രമാണ് മകനുമായി ബന്ധപ്പെടാൻ കഴിഞ്ഞത്. കപ്പലും ജീവനക്കാരും കൊള്ളക്കാരുടെ തടങ്കലിലാണെന്നാണ് മകൻ സൂചിപ്പിച്ചതെന്ന് സേവ്യർ പറഞ്ഞു.ഷായലിന്റ മോചനത്തിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സന്ദേശം അയച്ചതായി കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |