സംഭവം പീഡനക്കേസ് പ്രതിയുമായി മടങ്ങവേ
കൊച്ചി: പീഡനക്കേസ് പ്രതിയെ പിടികൂടി മടങ്ങുകയായിരുന്ന കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക സംഘം ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇവരുടെ കാറിന് മുകളിലേക്ക് രണ്ടു വട്ടം മണ്ണിടിഞ്ഞു വീണു. എറണാകുളം നോർത്ത് സ്‌റ്റേഷനിലെ എ.എസ്.ഐ. വിനോദ് കൃഷ്ണ, സി.പി.ഒമാരായ കെ.എസ്. സുനിൽ, കെ.പി. മഹേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
നേപ്പാൾ അതിർത്തി ഗ്രാമമായ തനക്പുരിലെ ദേശീയപാതയിൽ ഇന്നലെയാണ് മണ്ണിടിച്ചിലുണ്ടായത്. കലൂർ സ്വദേശിനിയായ മുപ്പത്തൊമ്പതുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം പട്ടോളി മാർക്കറ്റ് സുമാലയത്തിൽ തമ്പിയാണ് (47) പിടിയിലായത്. ബോർഡർ റോഡ് ഓർഗനൈസേഷനിലെ ജീവനക്കാരനാണ് തമ്പി. നേപ്പാൾ അതിർത്തി ഗ്രാമത്തിലുണ്ടെന്ന വിവരത്തെ തുടർന്ന് വെള്ളിയാഴ്ചയാണ് പൊലീസ് സംഘം പുറപ്പെട്ടത്. ഡൽഹിയിൽ നിന്ന് തനക്പുരിലെത്തിയ സംഘം ലോക്കൽ പൊലീസിന്റെ സഹായത്തോടെ ടാക്‌സി വിളിച്ചാണ് തമ്പി ജോലി ചെയ്തിരുന്ന
സ്ഥലത്തെത്തിയത്. അറസ്റ്റ് വാറണ്ട് ബി.ആർ.ഒ സൂപ്രണ്ടിന് കൈമാറി പ്രതിയെ കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 12ന് പിത്തോർഘഡ് മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കി ട്രാൻസിസ്റ്റ് വാറണ്ട് വാങ്ങി തനക്പൂരിലേക്ക് മടങ്ങുമ്പോഴാണ് മഴയും മണ്ണിടിച്ചിലുമുണ്ടായത്.
രണ്ടു തവണ തങ്ങളുടെ കാറിന് മുകളിലേക്ക് കല്ലും മണ്ണും വീണതായി വിനോദ് കൃഷ്ണ പറഞ്ഞു. മുൻവശത്തെ ചില്ല് തകർന്നു. മലയിടിഞ്ഞ് വളരെ ദൂരം കല്ലും മണ്ണും നിറഞ്ഞതിനാൽ റോഡിൽ നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കുടുങ്ങി. നേപ്പാളിനോട് ചേർന്നുള്ള ചംബാവത്ത് ജില്ലയിലെ അവസാന ഗ്രാമമാണ് തനക്പുർ.തനക്പുരിൽ നിന്ന് ട്രെയിൻ വിട്ടതോടെ, 100 കിലോമീറ്റർ അകലെ ഹൽദ്വാനിയിലെത്തിയാണ് ഡൽഹിയിലേക്ക് ട്രെയിൻ പിടിച്ചത്. ഇന്ന് രാവിലെ കൊച്ചിയിലേക്ക് പുറപ്പെടും. വിനോദ് കൃഷ്ണയ്ക്ക് ബാഡ്‌ജ് ഒഫ് ഓണറും സുനിലിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്.
ഭാര്യയും മകളുമുണ്ടെന്ന കാര്യം മറച്ചുവച്ചാണ് പ്രതി യുവതിയെ വിവാഹം കഴിച്ചത്. ഒരുവർഷം കഴിഞ്ഞാണ് യുവതി ഇക്കാര്യം അറിയുന്നത്. പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് യുവതിയെ എറണാകുളത്തെ ലോഡ്‌ജിലെത്തിച്ചു. തർക്കത്തിനൊടുവിൽ ശാരീരികമായി യുവതിയെ ഉപദ്രവിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |