ന്യൂഡൽഹി : ടെലഗ്രാം, ഹൂപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാദ്ധ്യമങ്ങൾ വഴി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനായി പ്രചാരണം നടത്തിയെന്നും യുവാക്കളെ റിക്രൂട്ട് ചെയ്തെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മൂന്ന് മലയാളികൾക്കെതിരെ എൻ.ഐ.എ ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. മലപ്പുറം സ്വദേശി ഡോ.മുഹമ്മദ് ആമീൻ (അബു യഹിയ), കണ്ണൂരിൽ നിന്നുള്ള മുഷബ് അൻവർ, കൊല്ലം ഓച്ചിറ മേമന സ്വദേശിയായ ഡോ. റഹീസ് റഷീദ് എന്നിവരാണ് പ്രതികൾ.
പത്തു പേർക്കെതിരെയാണ് എൻ.ഐ. എ കേസെടുത്തത്. മറ്റ് ഏഴ് പേരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടില്ല. സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ തകർച്ചയ്ക്ക് ശേഷം മുഹമ്മദ് ആമീൻ കഴിഞ്ഞ വർഷം മാർച്ചിലാണ് ബഹ്രൈനിൽ നിന്ന് കേരളത്തിൽ എത്തിയത്. 2020 മാർച്ചിൽ ജമ്മു കാശ്മീർ, ഡൽഹി എന്നിവിടങ്ങൾ സന്ദർശിച്ചു. റഹീസ് റഷീദിന്റെ സഹായത്തോടെ കാശ്മീരിൽ നിന്ന് ധനസമാഹരണം നടത്തി. പ്രതികൾക്കെതിരെ യു.എ.പി.എ, ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളുടെ പ്രചാരണം, ഭീകര സംഘടനയ്‌ക്ക് ധനസമാഹരണം, യുവാക്കളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ കണ്ടെത്തിയതായി എൻ.ഐ.എ അറിയിച്ചു.
മാർച്ച് 16നാണ് ഇവർ അറസ്റ്റിലായത്. കണ്ണൂർ താണ സ്വദേശികളായ ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ ഈ കേസിൽ എൻ.ഐ.എ കഴിഞ്ഞ ആഗസ്റ്റ് 18ന് കണ്ണൂരിൽ അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |