തിരുവനന്തപുരം: ഈ ബസും നിങ്ങൾക്ക് കൈ കാണിച്ചു നിറുത്താം. കൈയിൽ റേഷൻ കാർഡ് ഉണ്ടാകണമെന്നു മാത്രം. റേഷൻ സാധനങ്ങളുമായിട്ടാണ് കെ.എസ്.ആർ.ടി.സി ബസ് ഓടിയെത്തുക. ബാക്കി കാര്യങ്ങളൊക്കെ റേഷൻ കടകളിലുള്ളതു പോലെ തന്നെ. അരിയും പഞ്ചസാരയും മണ്ണെണ്ണയുമൊക്കെ നൽകി കഴിയുമ്പോൾ ബസ് ഡബിൾ ബെല്ലടിച്ച് പോകും.
കഴിഞ്ഞ ഓണത്തിന് ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ വാഹനങ്ങളിൽ എത്തിച്ചിരുന്നു. അതിന്റെ ചുവടു പിടിച്ചാണ് നേരത്തെ ആലോചനയിലുണ്ടായിരുന്ന പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് പൊതുവിതരണ വകുപ്പും ഗതാഗതവകുപ്പും ചർച്ച നടത്തി.
റേഷൻകടയ്ക്ക് ആവശ്യമായ സംവിധാനങ്ങളൊക്കെ ഒരുക്കിയാകും സിവിൽ സപ്ലൈസ് വകുപ്പിന് കെ.എസ്.ആർ.ടി.സി ബസ് കൈമാറുക. സമീപത്ത് റേഷൻ കട ഇല്ലാത്ത പ്രദേശങ്ങളിലേക്കായിരിക്കും റേഷൻ ബസിന്റെ സർവീസ്. ആദ്യഘട്ടത്തിൽ മലയോര പ്രദേശങ്ങളിലും തുടർന്ന് തീരപ്രദേശങ്ങളിലും റേഷൻ ബെസെത്തും.
കടവരുമാനം ചോരില്ല
മൊബൈൽ റേഷൻ കടകൾ ഓടുമ്പോൾ തങ്ങളുടെ കച്ചവടം പൂട്ടിപ്പോകുമെന്ന് റേഷൻ കടക്കാർ പേടിക്കേണ്ട. കമ്മിഷൻ അതത് ലൈസൻസികൾക്കുതന്നെ ലഭിക്കും. വണ്ടി എത്തുന്ന പ്രദേശത്തെ കടയുമായി പ്രവർത്തനത്തെ ബന്ധിപ്പിക്കും. അവിടത്തെ സെയിൽസ്‌മാൻ കൂടി ബസിൽ കയറി പോകണം. മൊബൈൽ റേഷൻ കടകൾക്കു വേണ്ടി പ്രത്യേകം ലൈസൻസി ഉണ്ടാവില്ല. റേഷൻ കടകളുമായി ബന്ധിപ്പിക്കാൻ കഴിയാത്ത പ്രദേശങ്ങളിൽ സപ്ലൈകോയുടെ ലൈസൻസുമായി ബന്ധിപ്പിച്ചാകും വില്പന.
'' മുഴുവൻ പേരും റേഷൻ വാങ്ങുന്നതിനു വേണ്ടിയാണ് ബസ് പദ്ധതി നടപ്പിലാക്കാൻ തയ്യാറെടുക്കുന്നത്. റേഷൻകടക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഇത് നടപ്പിലാക്കുക''- -ജി.ആർ. അനിൽ, ഭക്ഷ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |