ചേർപ്പ്: സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വഴക്കിനിടെ മദ്യപാനിയായ മകൻ ഇരുമ്പ് വടിക്ക് മർദ്ദിച്ച പിതാവിന് പിന്നാലെ മാതാവും മരിച്ചു. അവിണിശേരി എഴുകമ്പനി കറുത്തേടത്ത് രാമകൃഷ്ണൻ (85), ഭാര്യ തങ്കമണി (75) എന്നിവരാണ് മരിച്ചത്. സംഭവശേഷം സമീപത്തെ ബാറിന് മുന്നിൽ ബഹളമുണ്ടാക്കിയ മകൻ പ്രദീപിനെ (50) നെടുപുഴ പൊലീസ് അറസ്റ്റു ചെയ്തു. രാമകൃഷ്ണൻ ചൊവ്വാഴ്ച രാത്രി പത്തരയ്‌ക്കും തങ്കമണി ഇന്നലെ പുലർച്ചെയുമാണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. മദ്യപിച്ചെത്തിയ പ്രദീപ് സ്വത്ത് തർക്കത്തെ തുടർന്ന് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇരുമ്പ് കമ്പി കൊണ്ട് ഇരുവരുടെയും തലയിലും കഴുത്തിലും അടിച്ചു. ആദ്യം രാമകൃഷ്ണനെയാണ് ആക്രമിച്ചത്. തടയാൻ ശ്രമിച്ച തങ്കമണിക്കും മർദ്ദനമേറ്റു.
വീട്ടിൽ ചോരയിൽ കുളിച്ച് കിടന്ന ഇരുവരെയും നാട്ടുകാരും അയൽവാസികളും ചേർന്ന് തൃശൂർ ജനറൽ ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതോടെ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരക്കമ്പനി തൊഴിലാളിയാണ് പ്രദീപ്. സഹോദരൻ പ്രസാദ് എട്ടുമുനയിൽ കുടുംബത്തോടൊപ്പമാണ് താമസം. പ്രസാദ് മാതാപിതാക്കളിൽ നിന്ന് പണം വാങ്ങുന്നത് കുടുംബവഴക്കിന് കാരണമാകാറുണ്ടെന്നും മദ്യപിച്ചെത്തുന്ന പ്രദീപ് മാതാപിതാക്കളെ പതിവായി മർദ്ദിക്കാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
മാതാപിതാക്കളെ ആക്രമിച്ച ശേഷം ബാറിന് മുന്നിലെത്തിയ പ്രസാദ് വഴിയിലൂടെ പോകുന്നവരെ അസഭ്യം പറഞ്ഞതായും നാട്ടുകാർ പറഞ്ഞു. പ്രദീപിന്റെ ശല്യം സഹിക്കാതെ ഭാര്യയും മക്കളും കഴിഞ്ഞ ദിവസം അവരുടെ വീട്ടിലേക്ക് പോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |