തിരുവനന്തപുരം: പണം കൊടുത്ത് മൃഗങ്ങളെ വാങ്ങുന്നതിന് പകരം മൃഗശാലയിൽ കൂടുതലുള്ളവയെ കൈമാറി ഇവിടെ ഇല്ലാത്ത മൃഗങ്ങളെ കൊണ്ടുവരുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതായി മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
മൃഗശാലാ ഓഫീസ്‌സ്റ്റോർ സമുച്ചയം, ശലഭോദ്യാനം, വിദേശ പക്ഷികളുടെ പരിബന്ധനം, മൊബൈൽ ആപ്പ് എന്നിവയുടെ ഉദ്ഘാടനം മ്യൂസിയം ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കൊവിഡിന്റെ തീവ്രത കുറയുന്ന സാഹചര്യത്തിൽ മ്യൂസിയവും മൃഗശാലയും തുറക്കും. മൃഗശാലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. മൃഗശാലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച ജീവനക്കാരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി. കൗൺസിലർ ഡോ.കെ.എസ്. റീന, ഡബ്ല്യൂ.ഡബ്ല്യൂ.എഫ് സ്റ്റേറ്റ് ഡയറക്ടർ രഞ്ചൻ മാത്യു വർഗീസ്, ടി.എൻ.എച്ച്.എസ് റിസർച്ച് അസോസിയേറ്റ് കലേഷ് സദാശിവൻ, വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സുരേഷ് ഇളമൺ, മൃഗശാലാ സൂപ്രണ്ട് ടി.വി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. മ്യൂസിയം മൃഗശാലാവകുപ്പ് ഡയറക്ടർ അബു .എസ് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |